കോളേജില്‍ നിന്ന് സസ്പെന്‍ഷനിലായ വിദ്യാര്‍ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍: സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം : കോളേജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് റോഡില്‍ കൈതവിളാകത്ത് ബിജുവിന്റെയും രാജിയുടെയും മകന്‍ ബിജിത്ത് കുമാര്‍(19) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം.തിരുവനന്തപുരം വണ്ടിത്തടം എം.ജി. കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ പോളിടെക്നിക് വിഭാഗത്തില്‍ ഇലക്ട്രിക് ആന്‍ഡ് ഇലക്ട്രോണിക്സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു മരിച്ച ബിജിത്ത്.

Read Also: പനി ബാധിച്ച് വിവാഹദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ചികിത്സയിലായിരുന്ന നവവധു മരിച്ചു

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ ബന്ധുക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് മൃതദേഹവുമായി വണ്ടിത്തടത്തെ കോളേജിന് മുന്നിലെത്തി പ്രതിഷേധിച്ചു. കോളേജിലെ ക്ലാസ് മുറിയില്‍ മദ്യപിച്ചതിന്റെ പേരില്‍ ബിജിത്ത് ഉള്‍പ്പെടെ അഞ്ചുപേരെ പ്രിന്‍സിപ്പല്‍ ഡോ. ജെയ്കുമാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

രക്ഷിതാക്കളെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവരെത്തി വിദ്യര്‍ഥികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ബിജിത്ത്കുമാര്‍ മുറിയില്‍ കയറി കതകടച്ചതായി ബന്ധുക്കള്‍ പറയുന്നു.

ബിജിത്തിനെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കതക് ചവിട്ടി തുറന്നു നോക്കിയപ്പോഴാണ് ശൗചാലയത്തിലെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ തിരുവല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് തിരുവല്ലം പോലീസ് സ്ഥലത്ത് എത്തി.

ഒപ്പം പഠിക്കുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചശേഷം റാഗ് ചെയ്തതിന്റെ മനോവിഷമത്തിലാണ് തങ്ങളുടെ മകന്‍ ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ ആരോപണം.

Share
Leave a Comment