Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെതിരെ ഗുരുതര ആരോപണവുമായി വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഗുരുതര ആരോപണവുമായി വിജിലന്‍സ്.
കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ ഇബ്രാഹിംകുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നുവെന്നാണ് വിജിലന്‍സിന്റെ സത്യവാങ്മൂലം. കുറഞ്ഞ പലിശക്ക് വായ്പ നല്കിയത് മൂലം സര്‍ക്കാരിന് 56 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന് തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍ വിജിലന്‍സ് ആരോപിക്കുന്നു.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത പ്രതികളുടെയെല്ലാം ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതി കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്‍, മൂന്നാം പ്രതി കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍, നാലാം പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി ഒ സൂരജ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഇന്ന് ഫയല്‍ ചെയ്യുന്ന എതിര്‍ സത്യവാങ്മൂലത്തിലാണ് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

ചട്ടം ലഘിച്ച് കരാറുകാരന് വായ്പ അനുവദിച്ച് ഉത്തരവിട്ടതിനാണ് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റിലായത്. അന്ന് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞാണ് വായ്പ നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. പ്രീ ബിഡ് യോഗത്തിലെ തീരുമാനത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായായിരുന്നു വായ്പ നല്‍കിയത്. ചട്ടവിരുദ്ധമായി വായ്പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ ഇബ്രാഹിം കുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നു. പൊതുമേഖലാ ബാങ്കുകള്‍ അന്ന് വായ്പക്ക് ഈടാക്കിയിരന്നത് 11 മുതല്‍ 14 ശതമാനം വരെ പലിശയാണ്. എന്നാല്‍ വെറും ഏഴ് ശതമാനം പലിശക്കാണ് കരാറുകാരന് വായ്പ നല്‍കിയത്. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 56 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ഇക്കാര്യം അക്കൗണ്ട് ജനറലിന്റെ 2014 ലെ റിപോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടിട്ടാണ് വായ്പ അനുവദിച്ച് ഉത്തരവിട്ടതെന്ന് ടി ഒ സൂരജ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് മുവാറ്റുപുഴ സബ് ജയിലില്‍വെച്ച് ചോദ്യം ചെയ്തപ്പോഴും സൂരജ് അതേ മൊഴി തന്നെയാണ് നല്‍കിയതെന്ന് വിജിലന്‍സിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മുന്‍ മന്ത്രിയുടെ പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും സത്യവാങ്മൂലത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button