Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
News

തൃശൂര്‍ പൂരം എക്‌സിബിഷന് തറവാടക 39ലക്ഷത്തില്‍ നിന്ന് 2.20 കോടി രൂപയാക്കി ഉയര്‍ത്തിയ നടപടി അനീതി

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊള്ളയ്‌ക്കെതിരെ സുരേഷ് ഗോപി

 

തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പിന് തുക കണ്ടെത്താന്‍ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ ചേര്‍ന്ന് നടത്തുന്ന എക്‌സിബിഷന് തറവാടക കുത്തനെ ഉയര്‍ത്തിയതിന് എതിരെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തറ വാടക ഈടാക്കുന്നത് അനീതിയാണെന്നും വാടക വര്‍ധിപ്പിക്കരുതെന്നല്ല വാടക ഈടാക്കാനേ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
.

‘വടക്കുന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങള്‍ക്കും ഭക്തരില്‍ നിന്ന് വാടക ഈടാക്കാന്‍ ദേവസ്വത്തിന് അധികാരമില്ല. ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിലായിരിക്കണം ദേവസ്വത്തിന്റെ ശ്രദ്ധ അല്ലാതെ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കാന്‍ പ്രയത്‌നിക്കുന്ന വിശ്വാസികളെ കൊള്ളയടിക്കലാവരുത്. ക്ഷേത്രാചാരവുമായി ബന്ധമില്ലാത്ത പരിപാടികള്‍ക്ക് വാടക ഈടാക്കുന്നതില്‍ ആരും എതിരല്ല. പക്ഷെ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളെ കൊള്ളയടിക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല’.

‘തൃശൂര്‍ പൂരത്തിന്റെ പ്രൗഢി നിലനിര്‍ത്തുന്നതിലും വര്‍ദ്ധിപ്പിക്കുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുള്ള പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളെ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന് പകരം അവരെ ദ്രോഹിക്കുകയാണ് ദേവസ്വം ചെയ്യുന്നത്. തൃശൂര്‍ പൂരത്തെ തകര്‍ക്കാനുള്ള ഏത് നീക്കത്തെയും പാറമേക്കാവ് തിരുവമ്പാടി ദേശങ്ങള്‍ക്കും പൂരപ്രേമികള്‍ക്കും ഒപ്പം നിന്ന് നേരിടും’, സുരേഷ് ഗോപി പറഞ്ഞു.

പൂരം പ്രതിസന്ധിയിലാക്കി ഭരണമുന്നണിയിലെ ചിലര്‍ക്ക് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള അവസരം ഉണ്ടാക്കിയെടുക്കാനുള്ള നാടകത്തിന്റെ ഭാഗമാണോ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കടുംപിടുത്തത്തിന് പിന്നിലെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, തൃശൂര്‍ പൂരം ചടങ്ങ് മാത്രമാക്കേണ്ടിവരുമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം അംഗങ്ങളുടെ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എക്‌സിബിഷന്‍ ഗ്രൗണ്ടിന് വാടക വര്‍ധിപ്പിച്ചതായിരുന്നു പ്രതിസന്ധിക്ക് കാരണം. എക്‌സിബിഷന്‍ ഗ്രൗണ്ട് വാടക കൂട്ടിയാല്‍ പൂരം ചടങ്ങു മാത്രമാക്കും.

കഴിഞ്ഞ വര്‍ഷം 39 ലക്ഷം രൂപയായിരുന്നു വാടക. എന്നാല്‍ ഈ വര്‍ഷം 2.20 കോടി രൂപ വേണമെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പറയുന്നത്. മുഖ്യമന്ത്രി വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തറവാടക കൂട്ടിയത് പരിഹരിക്കാനും ഒത്തുതീര്‍പ്പാക്കാനുമുള്ള ശ്രമങ്ങള്‍ കഴിഞ്ഞ പൂരം മുതല്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ തീരുമാനങ്ങളും നടപടികളുമായിട്ടില്ല.

അതേസമയം, വാടക കൂട്ടുന്നതില്‍ നിന്ന് കൊച്ചിന്‍ ദേവസ്വം പിന്നോട്ട് പോയിട്ടില്ല. പൂരത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസാണ് എക്സിബിഷന്‍. ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് കേസ് നടക്കുന്നുണ്ട്. രണ്ടേകാല്‍ കോടിയോളം രൂപയാണ് രണ്ടുമാസത്തോളം നീളുന്ന തൃശൂര്‍ പൂരം എക്സിബിഷന് തേക്കിന്‍കാട് മൈതാനിയില്‍ സ്ഥലം അനുവദിക്കുന്നതിനായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button