
പത്തനംതിട്ട: ആറാം വയസിൽ തനിക്കെതിരായി ഉണ്ടായ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട സംഭവം വിവരിച്ച് പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ് അയ്യർ. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ, മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച പോക്‌സോ നിയമം സംബന്ധിച്ച പഠനക്ലാസ് ഉദ്‌ഘാടനം ചെയ്യവെയാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് പുരുഷന്മാരിൽ നിന്നുമാണ് അതിക്രമമുണ്ടായതെന്നും, അവരെ ഇപ്പോഴും ആൾക്കൂട്ടത്തിൽ തിരയാറുണ്ടെന്നും കളക്ടർ പറയുന്നു.
കളക്ടർദിവ്യ എസ് അയ്യരുടെ വാക്കുകൾ ഇങ്ങനെ;
‘രണ്ട് പുരുഷന്മാരിൽ നിന്നുമാണ് അതിക്രമമുണ്ടായത്, അവർ ആരായിരുന്നു എന്ന് എനിക്കറിയില്ല, അതിന് ശേഷം ഞാൻ അവരെ കണ്ടിട്ടില്ല. പക്ഷെ അവരുടെ മുഖം ഇപ്പോഴും ഓർമ്മയുണ്ട്. അവരെ ഇപ്പോഴും ആൾക്കൂട്ടത്തിൽ തിരയാറുണ്ട്.
വാത്സല്യത്തോടെയാണ് അവർ അടുത്ത് വന്നത്. ആറുവയസുകാരിയോട് കാണിക്കുന്ന വാത്സല്യം എന്നെ കരുതിയുള്ളൂ. പക്ഷെ അവർ എന്റെ ഡ്രസ്സ് അഴിക്കാൻ ശ്രമിച്ചപ്പോൾ എനിക്കെന്തോ വല്ലായ്മ തോന്നി. എന്തോ സംഭവിക്കാൻ പോകുന്നപോലെ തോന്നി. അവിടെ നിന്നും ഞാൻ ഓടി രക്ഷപ്പെടുകയായിരുന്നു. എന്റെ മാതാപിതാക്കൾ തന്ന പിന്തുണകൊണ്ട് മാനസികമായി ബലം നേടാൻ കഴിഞ്ഞു. ആറുവയസുകാരിക്ക് അന്ന് ഒന്നും തിരിച്ചറിയാൻ കഴിയുമായിരുന്നില്ല.
ഇന്നിപ്പോൾ ഇത് പറയുമ്പോൾ എനിക്ക് നാണക്കേട് തോന്നുന്നുണ്ട്. അത് അന്ന്
തിരിച്ചറിയേണ്ടതായിരുന്നു. അതിന് കഴിയാതെ പോയതോർത്താണ് ഞാൻ നാണിക്കുന്നത്. കുട്ടികൾക്ക് നേരെയുള്ള അതിക്രമം വർധിച്ചുവരുന്ന കാലമാണ്. ചെറിയ കുട്ടികൾക്ക് ഇതൊന്നും തിരിച്ചറിയാൻ കഴിയുന്നില്ല. ബാഡ് ടച്ച് എന്താണെന്ന് നമ്മുടെ കുട്ടികളെ നമ്മൾ ബോധവാന്മാരും ബോധവതികളും ആക്കണം.’
Post Your Comments