
കൊല്ലം: വീട്ടിൽ മോഷണം നടത്തുന്നതിനിടെ വീട്ടുകാരെത്തിയതിനെ തുടർന്ന് ഓടി രക്ഷപ്പെട്ട മോഷ്ടാക്കൾ പിടിയിൽ. തിരുവനന്തപുരം വെടിവെച്ചാംകോവിൽ അറപ്പുരവീട്ടിൽ രാജേഷ്, രാജേഷിന്റെ സഹായി വെള്ളായണി സ്വദേശി സുഭാഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. നിലമേൽ കണ്ണംകോടുളള വീട്ടിലായിരുന്നു മോഷണം.
വീടിന്റെ വാതില്‍പൊളിച്ച് സ്വര്‍ണാഭരണം മോഷ്ടിക്കുമ്പോള്‍ ആണ് വീട്ടുകാര്‍ കയറിവന്നത്. വീട്ടില്‍ നിന്ന് ഇറങ്ങിയോടിപ്പോള്‍ മോഷ്ടാവിന്റെ ഫോണ്‍ താഴെവീണു. കൊല്ലം നിലമേലിലാണ് മോഷ്ടാവ് കുടുങ്ങിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നൂറിലധികം മോഷണം നടത്തിയ രണ്ടുപേരാണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്.
ആളില്ലെന്ന് മനസിലാക്കി വീട്ടില്‍ മോഷണത്തിന് കയറിയതാണ്. എന്നാൽ, സ്വർണാഭരണങ്ങൾ എടുക്കുന്നതിനിടെ വീട്ടുകാരെത്തുകയായിരുന്നു. സ്വർണവുമായി വീട്ടിൽ നിന്നിറങ്ങി ഓടിയപ്പോള്‍ രാജേഷിന്റെ ഫോണ്‍ താഴെ വീണു. ഇതാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. പൊലീസ് തന്ത്രപരമായി, ഫോണ്‍ കളഞ്ഞുകിട്ടിയെന്ന് പറഞ്ഞ് കോഴികച്ചവടക്കാരനായ പഞ്ചിമ ബംഗാൾ സ്വദേശിയെ കൊണ്ട് രാജേഷിനെ വിളിപ്പിച്ചു.
അങ്ങനെ ഫോണ്‍ വാങ്ങാന്‍ രാജേഷിനെ കോഴിക്കടയിലേക്ക് വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നൂറിലധികം മോഷണക്കേസുകളില്‍ പ്രതികളാണ് ഇവരെന്ന് വ്യക്തമായി.
മോഷണമുതലുകള്‍ വില്‍ക്കുന്നയാളായിരുന്നു സുഭാഷ്. പത്തുവര്‍ഷത്തിലേറെയായി ഇരുവരും മോഷണം നടത്തിയിട്ടും ആദ്യമായാണ് പൊലീസ് പിടികൂടുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments