
പൂച്ചാക്കൽ: ആലപ്പുഴയില്‍ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ് നടത്തിയ പ്രതി ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റിൽ. മുഹമ്മ പഞ്ചായത്ത് 9-ൽ പട്ടാറച്ചിറ വീട്ടിൽ ബന്നി മകൻ സോനുവിനെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
2021 ഫെബ്രുവരിയിലാണ് സോനു ഫെഡറൽ ബാങ്കിൽ പണയത്തട്ടിപ്പു നടത്തിയത്. പൂച്ചാക്കല്‍ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി 8,00,000 രൂപ തട്ടിയെടുത്ത് ഒളിവിലായിരുന്നു ഇയാള്‍. തട്ടിപ്പ് മനസിലാക്കി ബാങ്ക് മാനേജര്‍ പൊലീസില്‍ നല്‍കിയ പരാതിയിൽ കേസ് എടുത്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
Read Also : നിയമസഭാ സാമാജികനായി അര നൂറ്റാണ്ട് പിന്നിട്ട ഉമ്മൻ ചാണ്ടിക്ക് ആദരം
തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ചേർത്തല ഡി.വൈ.എസ്.പി. ടി.ബി. വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പ്രതി പാലാരിവട്ടം, ചേർത്തല, പൂച്ചാക്കൽ എന്നീ പൊലീസ് സ്റ്റേഷനുകളിലെ വിവിധ കേസ്സുകളിൽ ഉൾപ്പെട്ടയാളാണെന്ന് പൂച്ചാക്കൽ പൊലീസ് അറിയിച്ചു.
പൂച്ചാക്കൽ പൊലീസ് ഇൻസ്പെക്ടർ അജയ്മോഹൻ, സബ് ഇൻസ്പെക്ടർ ജേക്കബ് കെ.ജെ., സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ പ്രവീഷ്, അരുൺ, ഗിരീഷ്, നിധിൻ, ബൈജു, അനീഷ്, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments