
യാത്രക്കാർക്ക് ആശ്വാസമായി അബുദാബിയുടെ നിർണായക നീക്കം. അതിർത്തിയിൽ നിരവധി കൊറോണ റാപിഡ് ടെസ്റ്റ് നടത്തുന്ന കേന്ദ്രങ്ങൾ തുറന്ന് അബുദാബി. മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്.
ഗന്തൂത് എത്തുന്നതിനു മുൻപ് അൽഫയ റോഡിലാണ് കൊറോണ റാപിഡ് ടെസ്റ്റ് നടത്തുന്നതിനായി 18 പുതിയ കേന്ദ്രങ്ങൾ തുറന്നത്. ഷൈഖ് സായിദ് റോഡിനും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയിലുള്ള ഭാഗമാണ് അൽ ഫയ റോഡ്. പുതിയ പരിശോധന കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ദേശിയ അത്യാഹിത ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
Also Read: റിലയന്‍സ് ഫ്രഷ് പൊതുമേഖലാ സ്ഥാപനമാക്കി പിണറായി സര്‍ക്കാര്‍, ഭരണ നേട്ടങ്ങളിൽ കൃത്രിമം
ദുബായ്–അബുദാബി അതിർത്തിയിലുള്ള ഗന്തൂത്തിലെ ഏക പരിശോധനാ കേന്ദ്രം വ്യാഴാഴ്ച അടച്ചിരുന്നു. ഇതിനാൽ ടെസ്റ്റ് ചെയ്യാനെത്തിയവർക്ക് അതിനു സാധിച്ചില്ല. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാണ് ഭരണകൂടം ഫലവത്തായ പുതിയ തീരുമാനം നടപ്പിലാക്കിയത്. പുതിയ പരിശോധന കേന്ദ്രങ്ങൾ തുറന്നത് അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന നിരവധിപ്പേർക്ക് അനുഗ്രഹമാകും.
അബുദാബിയിലേക്ക് പ്രവേശിക്കാൻ 72 മണിക്കൂറിനകമുള്ള പിസിആർ/ഡിപിഐ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഇതോടൊപ്പം ദുബായ് അബുദാബി യാത്ര കൂടുതൽ സുഗമമാക്കുന്നതിന് പ്രവേശന മേഖലയിൽ കൂടുതൽ ലെയിനുകൾ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
Post Your Comments