
ബിജെപി നേതാക്കൾ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ച നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന പത്തനംതിട്ടയിലെ പ്രമുഖ സിപിഎം നേതാവ് എ.പത്മകുമാർ നിഷേധിച്ചു. എസ്‌ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരില്ലെന്ന് പത്മകുമാർ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റും മറ്റൊരാളും താൻ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്നു. അനുവാദം വാങ്ങാതെയാണ് വീട്ടിലെത്തിയത് എന്ന് പത്മകുമാർ പറഞ്ഞു. ഇവർ മുറിയുടെ ചിത്രം പകർത്തിയ ശേഷം തിരികെ പോയി. താൻ ഒരിക്കലും ബിജെപിയിലേക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് വി.എ. സൂരജിനെ പരസ്യമായി അറിയിക്കുന്നുവെന്നും പത്മകുമാർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടിലെത്തിയത്. തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെയാണ് പത്മകുമാറിന്റെ ആറന്മുള ക്ഷേത്രത്തിന് അടുത്ത വീട്ടിൽ നേതാക്കളെത്തിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് പത്മകുമാറുമായി 15 മിനിറ്റോളം നീണ്ട കൂടിക്കാഴ്ച നടന്നത്.
പാര്‍ലമെന്‍ററി രംഗത്തേക്ക് മാത്രമായി വന്നവരെ സിപിഎം സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്തിയത് ശരിയല്ലെന്ന് പത്മകുമാർ പറഞ്ഞിരുന്നു. വീണാ ജോര്‍ജ് പാര്‍ട്ടിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. പാര്‍ട്ടിയില്‍ പറയേണ്ടത് പരസ്യമായി പറയേണ്ടിവന്നു. 66–ാം വയസ്സിൽ താന്‍ വിരമിക്കുന്നു എന്നും പക്ഷെ സിപിഎം വിടില്ലെന്നും പാര്‍ട്ടി അനുവദിച്ചാല്‍ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുമെന്നും പത്മകുമാര്‍ തിങ്കളാഴ്ച രാവിലെ പറഞ്ഞിരുന്നു.
സിപിഎമ്മിനെ വെല്ലുവിളിച്ച പത്മകുമാറിനെതിരെ ഉടന്‍ സംഘടനാ നടപടി ഉണ്ടായേക്കും. പാര്‍ട്ടി വിടില്ലെന്ന് പറഞ്ഞെങ്കിലും കോണ്‍ഗ്രസും ബിജെപിയും ഇതിനോടകം വാതിൽ തുറന്നിട്ടു കഴിഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അനനുനയ ശ്രമത്തിന്റെ ഭാഗമായി പത്മകുമാറുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments