
കോഴിക്കോട്: മണാലിയിലേക്ക് വിനോദയാത്രക്ക് പോയി വൈറലായ ഉമ്മക്കെതിരായ മത പണ്ഡിതന്റെ പ്രസംഗം വിവാദത്തില്‍. ഭര്‍ത്താവ് മരിച്ച സ്ത്രീ വീട്ടില്‍ അടങ്ങിയിരിക്കാതെ യാത്ര നടത്തുന്നത് തെറ്റാണെന്നാണ് പണ്ഡിതന്റെ പ്രസംഗം. പ്രസംഗവും തുടര്‍ന്നുണ്ടായ പ്രചാരണവും ഉമ്മയെ മാനസികമായി ഏറെ വേദനിപ്പിച്ചെന്ന് മകള്‍ ജിഫാന പറഞ്ഞു. കോഴിക്കോട് കടിയങ്ങാട് സ്വദേശി നബീസുമ്മയാണ് മണാലി യാത്രയുടെ ദൃശ്യങ്ങളിലൂടെ വൈറല്‍ ആയത്.
Read Also: സെക്രട്ടേറിയറ്റില്‍ പെഡസ്ടല്‍ ഫാനിന്റെ ലീഫ് ഇളകിത്തെറിച്ചു : ആർക്കും പരിക്കില്ല
ഇക്കഴിഞ്ഞ ഡിസംബര്‍ 11നാണ് നബീസുമ്മ മകള്‍ക്കൊപ്പം മണാലി കാണാന്‍ പോയത്- ‘ഞമ്മളെ ഫ്രണ്ട്‌സ് ഹാജറാ ഷഫിയാ നസീമാ സക്കീനാ നിങ്ങളൊക്കെ വീട്ടിലിരുന്നോ മക്കളേ. എന്താ രസം. ഇതാ ഇച്ചൂന്റെ കൂടെ വന്നിട്ട് അടിപൊളിയല്ലേ വന്നോളീ മക്കളേ’ എന്ന നബീസുമ്മയുടെ മണാലി റീല്‍ വൈറലായിരുന്നു. നബീസുമ്മയുടെ സന്തോഷം സമൂഹ മാധ്യമങ്ങളിലാകെ തരംഗമായി. ആ വീഡിയോ കണ്ടവരുടെയെല്ലാം മനസ്സ് നിറഞ്ഞു.
നഫീസുമ്മയുടെ യാത്രയെ അധിക്ഷേപിച്ച് ഇബ്രാഹിം സഖാഫി
അതിനിടയിലാണ് കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫി നഫീസുമ്മയുടെ യാത്രയെ അധിക്ഷേപിച്ച് രംഗത്തെത്തിയത്- ’25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്റും ചൊല്ലുന്നതിനു പകരം ഏതോ ഒരു അന്യ സ്റ്റേറ്റിലേക്ക് മഞ്ഞില്‍ കളിക്കാന്‍ പോയി. മഞ്ഞ് വാരിയിങ്ങനെ ഇടുകയാണ് മൂപ്പത്തി. ഇതാണ് പ്രശ്‌നം’ എന്നായിരുന്നു പരാമര്‍ശം.
പ്രസംഗം ഉമ്മയെ വേദനിപ്പിച്ചെന്ന് മകള്‍ ജിഫാന
ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീക്ക് ലോകം കാണാന്‍ അവകാശമില്ലേ എന്ന ചോദ്യവുമായി മകള്‍ ജിഫ്‌ന രംഗത്തെത്തി- ‘ഉമ്മയ്ക്കിപ്പോ എല്ലാരും കൂടുന്ന വേദികളില്‍ പോകാനോ ആരോടും സംസാരിക്കാനോ പറ്റുന്നില്ല. ബന്ധു മരിച്ചിട്ട് ആ വീട്ടില്‍ പോലും പോകാന്‍ പറ്റുന്നില്ല. ഉസ്താദ് അങ്ങനെ പറഞ്ഞല്ലോ ഇങ്ങനെ പറഞ്ഞല്ലോ എന്നൊക്കെയാണ് കാണുന്നവരൊക്കെ ചോദിക്കുന്നത്. ഉമ്മ വലിയ പ്രയാസത്തിലാണ്. വലിയ എന്തോ തെറ്റ് ചെയ്തത് പോലെയാണ്. ഉമ്മ കരയുകയാണ്. ഉമ്മ ഇന്‍സ്റ്റഗ്രാമിനെ കുറിച്ചോ യൂട്യൂബിനെ കുറിച്ചോ ഒന്നും അറിവുള്ള ആളല്ല. യാത്ര പോയതിന്റെ സന്തോഷം മുഴുവന്‍ പോയി’
Post Your Comments