തൃശൂരിലെ തോൽവിക്ക് മുഖ്യകാരണം പൂരം അല്ലെന്ന് കെപിസിസി ഉപസമിതി. തൃശൂരിലെ തോൽവിയെക്കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച ഉപസമിതിയുടേതാണ് റിപ്പോർട്ട്. പൂര വിവാദം സിപിഐഎം -ബിജെപി അന്തർധാരയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സിപിഐഎമ്മിന്റെയും സിപിഐയുടെയും മുതിർന്ന നേതാക്കളുടെ അടക്കം ബൂത്തുകളിൽ ബിജെപി ലീഡ് ചെയ്തത് അന്തർധാരയുടെ ഭാഗമായെന്നാണ് വിലയിരുത്തൽ.ടി എൻ പ്രതാപൻ മത്സരത്തിൽ ഇല്ലെന്ന് നേരത്തെ പ്രഖ്യാപിച്ചത് തോൽവിക്ക് കാരണമായി. പ്രതാപന്റെ പിന്മാറ്റം സുരേഷ് ഗോപി പ്രയോജനപ്പെടുത്തിയതാണ് പരാജയ കാരണങ്ങളിൽ മുഖ്യം.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സുരേഷ് ഗോപി ഇടം പിടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കെ സി ജോസഫ്, ടി സിദ്ദിഖ് എംഎൽഎ, ആർ ചന്ദ്രശേഖരൻ എന്നിവർ അംഗങ്ങളായ ഉപസമിതിയുടെതാണ് റിപ്പോർട്ട്.
കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലെത്തിച്ച് ബി ജെ പിക്കെതിരായ പോരാട്ടം എന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും തിരിച്ചടിയിൽ നിന്നും നേതൃത്വം ഇതുവരെയും മുക്തരായിട്ടില്ല. സി പി ഐഎം-ബി ജെ പി അന്തർധാരയാണ് മുരളീധരന്റെ പതനത്തിന് കാരണമായതെന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം തോൽവിയെ കുറിച്ച് അന്ന് പ്രതികരിച്ചത്.
Leave a Comment