
കല്‍പ്പറ്റ: വയനാട് വെണ്ണിയോട് അഞ്ചുവയസുകാരിയയെ എടുത്ത് ഗർഭിണിയായ യുവതി പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃകുടുംബം പോലീസിൽ കീഴടങ്ങി. മരിച്ച ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭ രാജ്, അമ്മ ബ്രാഹ്മിലി എന്നിവരാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവരെ കമ്പളക്കാട് പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദനം എന്നീ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഈ മാസം 13നാണ് ദര്‍ശന മകള്‍ ദക്ഷയുമായി വെണ്ണിയോട് പുഴയില്‍ ചാടിയത്. ഇതിന് പിന്നാലെ ദര്‍ശനയുടെ ഭര്‍ത്താവും കുടുംബവും ഒളിവില്‍ പോയിരുന്നു. ദര്‍ശന മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ഭര്‍തൃഗൃഹത്തില്‍ നിന്ന് മകള്‍ക്ക് കൊടിയപീഡനം ഏല്‍ക്കേണ്ടിവന്നതായി ദര്‍ശനയുടെ കുടുംബം ആരോപിച്ചിരുന്നു.
യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നും ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. ഭര്‍ത്താവിന്റെ അച്ഛന്‍ ദര്‍ശനയെ അസഭ്യം പറയുന്നതും ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടുന്നതുമായ സംഭാഷണം വീട്ടുകാര്‍ പുറത്തുവിട്ടിരുന്നു.
ദര്‍ശനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഓം പ്രകാശിനും മാതാപിതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. ഭർത്താവും കുടുംബവും മുൻകൂർ ജാമ്യം തേടിയിരുന്നെങ്കിലും ജാമ്യപേക്ഷ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
Post Your Comments