അനിൽ ലോകസഭാ സ്ഥാനാർഥിയായേക്കും: കേരളത്തിൽ നിന്ന് ഇനിയും പ്രമുഖർ ബിജെപിയിലെത്തും

തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുടെ, യുപിഎ സർക്കാരിന്റെ കേന്ദ്ര പ്രതിരോധ മന്ത്രിയുടെ മകനെ പാർട്ടിയിലേക്കെത്തിക്കാനായത് വലിയ നേട്ടമായാണ് ബിജെപി കാണുന്നത്. അനിൽ ആന്റണിയുടെ വരവിൽ പാർട്ടിക്ക് കണക്ക് കൂട്ടലുകൾ ഏറെയാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുനിന്നും മത്സരിപ്പിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരത്തോ ചാലക്കുടിയിലോ അനിലിനെ ഇറക്കുമെന്ന് സൂചനയുണ്ട്.

അനിലിന് പിന്നാലെ പലരും ഇനിയുമെത്തുമെന്നും സൂചനയുണ്ട്. അനിലിനെ പൂർണ്ണമായും തള്ളിപ്പറയുമ്പോഴും നേതൃത്വവുമായി ഉടക്കി നിൽക്കുന്ന നേതാക്കളുടെ ഇനിയുള്ള നീക്കങ്ങളിൽ കോൺഗ്രസ്സിന് ആശങ്ക ബാക്കിയാണ്. എന്തായാലും കോൺഗ്രസിൽ ഐടി വിഭാഗത്തിലെ സേവനത്തെക്കാൾ എകെയുടെ മകൻ എന്ന നിലക്കുള്ള കൂടുതൽ പരിഗണന നൽകാനാണ് ബിജെപി ആലോചന. ലോക് സഭാ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് കോൺഗ്രസ്സിലെ പ്രമുഖരായ ചിലർ ബിജെപിയിലെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

അനിലിന്റെ വരവ് തുടക്കമായി ബിജെപി പറയുന്നു. അച്ചനെ ചതിച്ച മകൻ എന്ന നിലക്കാണ് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ അനിലിനെ പഴിക്കുന്നത്. വൈകാരിക പ്രതികരണങ്ങൾക്കപ്പുറത്ത് നേതൃത്വത്തിനെതിരായ അനിലിന്റെ വിമർശനങ്ങളിലമുണ്ട് പാർട്ടിക്ക് ആശങ്ക. നേതാവിനെ ചുറ്റും കറങ്ങുന്ന പാർട്ടി എന്ന അനിൽ ഉന്നയിച്ച വിമർശനം അനിലിന്റെ മെന്ററായിരുന്ന ശശി തരൂർ മുമ്പ് പലതവണ ആവർത്തിച്ചതാണ്. പാർട്ടിയുടെ പോക്കിലെ അതൃപ്തി മുരളിയടക്കമുള്ളവരും നിരവധി വട്ടം പരസ്യമാക്കിയതാണ്.

ബിജെപിയിലേക്കുള്ള ചേക്കേറൽ ചോദ്യങ്ങൾ തരൂർ പലകാലത്തും മുരളി അടുത്തിടെ ലീഡറുടെ പാരമ്പര്യം ഓ‌ർമ്മിപ്പിച്ചുമാണ് തള്ളിയത്. എതിർപ്പുള്ളവർ ഉടൻ ബിജെപിയിലേക്ക് പോകുമെന്നല്ലെങ്കിലും പാർട്ടിയിലെ പ്രശ്നങ്ങൾ തീർക്കാനാകാത്തതും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരുടെ മക്കൾ പോലും എതിർചേരിയിലേക്ക് പോകുന്നതും എളുപ്പത്തിൽ പറഞ്ഞുനിൽക്കാനാകാത്ത സ്ഥിതിയാണ്.

Share
Leave a Comment