
ചണ്ഡീഗഢ്: മുഷ്‌താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിന് തോൽവി. ശക്തരായ സര്‍വീസസാണ് കേരളത്തെ പരാജയപ്പെടുത്തിയത്. സര്‍വീസസ് മുന്നോട്ടുവെച്ച 149 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കേരളം 19.4 ഓവറില്‍ 136ന് എല്ലാവരും പുറത്തായി. 12 റണ്‍സിനാണ് സര്‍വീസസിന്‍റെ ജയം. ഇന്ത്യന്‍ ടീമിനായി മിന്നും ഫോമിലായിരുന്ന സഞ്ജു സാംസണ്‍ 26 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായി.
36 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് ടോപ് സ്കോറര്‍. എലൈറ്റ് ഗ്രൂപ്പ് സിയില്‍ കേരളത്തിന്‍റെ ആദ്യ തോല്‍വിയാണിത്. സര്‍വീസസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കേരളത്തിന്റെ മുൻനിര അതിവേഗം കൂടാരം കയറി. നാലാം ഓവറിലെ രണ്ടാം പന്തില്‍ വിഷ്‌ണുവിനെയാണ് ആദ്യ നഷ്‌ടമായത്. 6 പന്തില്‍ 8 റണ്‍സെടുത്ത താരത്തെ എന്‍ യാദവ് പുറത്താക്കുകയായിരുന്നു.
തൊട്ടടുത്ത ഓവറില്‍ രോഹനെ പിആര്‍ രെഖേഡയും പുറത്താക്കി. രോഹിന് 16 ബോളില്‍ 11 റണ്‍സേ നേടാനായുള്ളൂ. തകര്‍പ്പന്‍ ഫോമിലുള്ള അസറിന് 16 പന്തുകൾ ക്രീസിൽ നിൽക്കാനേ സാധിച്ചൊള്ളൂ. പുല്‍കിത് നരംഗിനായിരുന്നു വിക്കറ്റ്. അക്കൗണ്ട് തുറക്കും മുമ്പ് കൃഷ്‌ണ പ്രസാദിനെയും നരംഗ് പുറത്താക്കിയതോടെ കേരളം 9.3 ഓവറില്‍ 52-4 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടു.
Read Also:- നരബലി നടന്ന പറമ്പില്‍ നിന്നും സോമനെ മടക്കി അയക്കാതെ പൊലീസ്
16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റിന് 99 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം. ക്രീസിലുണ്ടായിരുന്ന സച്ചിന്‍ ബേബിയും സഞ്ജു സാംസണും കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും 12 റണ്‍സ് അകലെ കേരളത്തിന്റെ ഇന്നിംഗ്സ് അവസാനിച്ചു. നേരത്തെ, ആദ്യം ബാറ്റ് ചെയ്‌ത സര്‍വീസസ് 20 ഓവറില്‍ എട്ട് വിക്കറ്റിനാണ് 148 റണ്‍സെടുത്തത്. 35 പന്തില്‍ 39 റണ്‍സെടുത്ത ആന്‍ഷുല്‍ ഗുപ്‌തയാണ് ടോപ് സ്‌കോറര്‍.
Post Your Comments