
തിരുവനന്തപുരം : സ്വകാര്യ സര്‍വകലാശാലാ ബില്‍ നിയമസഭ പാസ്സാക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ് കഴിഞ്ഞ ദിവസം ബില്ല് സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസവും ഇന്നും നീണ്ടുനിന്ന ചര്‍ച്ചക്കൊടുവിലാണ് ബില്ല് സഭ പാസ്സാക്കിയത്.
സി പി എമ്മിന്റെ നയം മാറ്റത്തെ സ്വീകരിക്കുന്നുവെങ്കിലും സ്വകാര്യ സര്‍വകലാശാലാ ബില്ലിലെ വിവിധ പ്രശ്നങ്ങളെ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സ്വകാര്യ സര്‍വകലാശാലാ ബില്ലില്‍ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെന്നും സ്വകാര്യ സര്‍വകലാശാലകള്‍ പൊതുമേഖലയിലെ സര്‍വകലാശാലകളെയും കോളജുകളെയും എങ്ങനെ ബാധിക്കുമെന്ന് പഠിക്കണമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പൊതു മേഖലയിലെ സര്‍വകലാശാലകള്‍ക്ക് മുന്‍ഗണന നല്‍കണം. ഏത് കോര്‍പറേറ്റുകള്‍ക്കും സര്‍വകലാശാലാ തുടങ്ങാമെന്ന അവസ്ഥ ഒഴിവാക്കണം. കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സികള്‍ക്ക് ഇത്തരം സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങാന്‍ അവസരം നല്‍കണം. ഇത്തരം ഏജന്‍സികള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായകമായ പങ്ക് വഹിച്ചവരാണ്. ബില്ല് നടപ്പാക്കുന്നതിന് മുമ്പ് ഗൗരവമായ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ വിമര്‍ശനമായി കാണരുത്, നിര്‍ദേശമായി എടുക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് സ്റ്റുഡന്റ് മൈഗ്രേഷന്‍ വ്യാപകമാണെന്നും ഈ നിയമം സ്റ്റുഡന്റ് മൈഗ്രേഷന്‍ തടയാന്‍ ഉതകുന്നതാണോയെന്നും കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. അതേസമയം ബില്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് ആര്‍ എം പി. എം എല്‍ എ. കെ കെ രമ അഭിപ്രായപ്പെട്ടത്.
വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. പ്രതിപക്ഷത്ത് നിന്നുള്ള വ്യത്യസ്ത അഭിപ്രായമാണ് രമയുടേത്. പണമുള്ളവര്‍ക്ക് മാത്രം പഠിക്കാന്‍ കഴിയും എന്ന അവസ്ഥ ഉണ്ടാക്കുന്നുവെന്നും നേരത്തെ സ്വാശ്രയ വിദ്യാഭ്യാസത്തെ അടക്കം എതിര്‍ത്തവരാണ് ഇപ്പോള്‍ ബില്ല് കൊണ്ടുവരുന്നതെന്നും കെ കെ രമ പറഞ്ഞു.
Post Your Comments