‘ഒരു ലക്ഷം രൂപയാണ് കൈനീട്ടത്തിന് മാറ്റിവെച്ചത്, ഭയമാണെങ്കിൽ പോയി ചാകൂ’: വിമർശകരോട് സുരേഷ് ഗോപി

തിരുവനന്തപുരം: വിഷു കൈനീട്ടം വിതരണത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് നടൻ സുരേഷ് ഗോപി. വിഷു കൈനീട്ടം ഇനിയും ഒരാഴ്ച കൂടി നീളുമെന്ന് സുരേഷ് ഗോപി പറയുന്നു. മെയ് ഒന്നാം തിയ്യതി നടക്കാനിരിക്കുന്ന അമ്മ അസോസിയേഷന്റെ വനിതാ സംഗമത്തിലും കൈനീട്ടം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ആരെയെങ്കിലും ഇത് ഭയപ്പെടുത്തുന്നുണ്ടെങ്കില്‍ ഇവറ്റകളോട് പോയി ചാകാന്‍ പറയെന്നും സുരേഷ് ഗോപി പറഞ്ഞു.

‘കഴിഞ്ഞ വര്‍ഷവും വിഷു കൈനീട്ടം നല്‍കിയിരുന്നു. ഇത്തവണ രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കി നേരെ തൃശൂരിലേക്കാണ് വന്നത്. വിഷുവാരം ആഘോഷിക്കാം, എല്ലാവര്‍ക്കും കൈനീട്ടം കൊടുക്കാം എന്ന് തീരുമാനിച്ചിരുന്നു. അങ്ങനെ, റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കി. എന്റെ ലെറ്റര്‍ ഹെഡില്‍ തന്നെ അപേക്ഷ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് കൈനീട്ടത്തിന് മാറ്റിവെച്ചത്. ഉത്തരേന്ത്യന്‍ രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയില്ല. കൈനീട്ടം നല്‍കുന്നതില്‍ തന്റേതായി പ്രത്യേകം ഓപ്പറേഷന്‍ ഒന്നും ഇല്ല. കാലാകാലങ്ങളായി ചെയ്തുവരുന്ന ആചാരമാണിത്’, സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Also Read:പാലക്കാട് നാലു പേരെ വെട്ടിയ സംഭവം: ആക്രമണത്തിന് പിന്നിൽ പ്രണയം എതിർത്തതിനെ തുടർന്നുണ്ടായ വൈരാഗ്യം

മേല്‍ശാന്തിമാര്‍ക്ക് സുരേഷ് ഗോപി കൈനീട്ടം നൽകിയ സംഭവത്തിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കൈനീട്ടം വാങ്ങരുതെന്ന് മേൽശാന്തിമാരോട് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. കൈനീട്ട നിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നെന്നാണ് ബോര്‍ഡ് അറിയിച്ചത്. എന്നാല്‍, ഇത് അവരുടെ വികലമായ രാഷ്ട്രീയ സങ്കല്‍പ്പമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.

Share
Leave a Comment