
തിരുവനന്തപുരം: കഴക്കൂട്ടത്ത് സിൽവർലൈൻ പദ്ധതിക്കെതിരായ ബിജെപി പദയാത്രയ്ക്കിടെ കമ്മ്യൂണിസ്റ്റ് അനുഭാവിയായ വീട്ടമ്മയുടെ മുദ്രാവാക്യം. സിൽവർലൈൻ പദ്ധതിക്കായി ഭൂമി വിട്ടു നൽകാൻ തയാറാണെന്ന്, വീട്ടമ്മ നിലപാടെടുത്തു. മന്ത്രി വി മുരളീധരന്റെ കഴക്കൂട്ടത്ത് ഭവന സന്ദർശനത്തിനിടെയായിരുന്നു നാടകീയ രംഗങ്ങൾ. സിപിഎം കൗണ്‍സിലര്‍ എല്‍.എസ്. കവിതയുടെ വീട്ടുകാര്‍ ആണ് മുദ്രാവാക്യവുമായി രംഗത്തെത്തിയത്.
പദ്ധതിയോട് അനുകൂല നിലപാടറിയിച്ചതിന് പിന്നാലെ പിണറായി വിജയന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു കുടുംബം. എല്‍.എസ്. കവിതയുടെ വീട്ടുകാര്‍ തങ്ങള്‍ ഭൂമി വിട്ടു കൊടുക്കുമെന്ന് അറിയിക്കുകയും പിണറായി വിജയന്‍ സിന്ദാബാദെന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. എന്നാല്‍, സിപിഎം കൗണ്‍സിലറുടെ കുടുംബം മാത്രമാണ് ഭൂമി വിട്ടുകൊടുക്കുമെന്ന് പറഞ്ഞതെന്നും മറ്റാരും നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വി. മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സിപിഎം കൗണ്‍സിലറുടെ കുടുംബത്തിന് അങ്ങനെയല്ലാതെ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ വീടായാണ്, കഴക്കൂട്ടം സിപിഐഎം വാർഡ് കൗൺസിലർ എൽ.എസ് കവിതയുടെ വീട്ടിൽ വി മുരളീധരൻ എത്തിയത്. ശീതീകരിച്ച മുറിയിലിരിക്കുന്നവര്‍ ഭൂമി നഷ്ടപ്പെടുന്നവരുമായി സംസാരിക്കണമെന്നും ഇടുന്ന കല്ല് അലൈന്‍മെന്റിന്റെ പേരില്‍ മാറ്റിയാല്‍ ഇപ്പോള്‍ വായ്പ നിഷേധിക്കുന്നവര്‍ എന്ത് ചെയ്യുമന്നും അദ്ദേഹം ചോദിച്ചു.
കെ റെയില്‍ കല്ലിട്ടതിന്റെ പേരിലാണ് രാധാമണിക്ക് ബാങ്ക് വായ്പ നിഷേധിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് രാവിലെയാണ്, കഴക്കൂട്ടത്ത് കാൽനടയായി വീടുകയറി പ്രചാരണത്തിന് കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്.
Post Your Comments