
നടി മഞ്ജു വാര്യരെ പരിഹസിച്ച് ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി. സ്വന്തം ഇമേജ് സംരക്ഷിക്കുക, പണം ഉണ്ടാക്കുക എന്നതിനപ്പുറം ഒരു അജൻഡയും ഇല്ലാത്ത കാപട്യക്കാർ മാത്രമാണ് ഇവരൊക്കെയെന്ന് സന്ദീപ് വാചസ്പതി പറയുന്നു. മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞ് 2 വർഷം മുൻപ് തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച വിമർശന പോസ്റ്റ് വീണ്ടും സന്ദീപ് ഷെയർ ചെയ്യുകയായിരുന്നു. വാഴ്ത്തപ്പെട്ട കപടവിശ്വാസികളാണ് ഇവരെല്ലാമെന്ന് അദ്ദേഹം പരിഹസിക്കുന്നു.
സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
പ്രിയപ്പെട്ട മഞ്ജുവാര്യർക്ക്…..
ജെഎൻയു സർവ്വകലാശാലയിലുണ്ടായ അനിഷ്ഠ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി താങ്കൾ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വായിച്ചു. ചോര ഒലിപ്പിച്ചു നിൽക്കുന്ന കുട്ടികളുടെ മുഖം കണ്ടപ്പോൾ അവരോടൊപ്പം നിൽക്കാതിരിക്കാൻ ആവില്ലെന്ന താങ്കളുടെ ന്യായം വായിച്ചപ്പോൾ ചിരി വന്നെങ്കിലും ഒരു അമ്മ എന്ന നിലയിലാവും താങ്കളുടെ ഐക്യദാർഡ്യം എന്നും അതിനപ്പുറം രാഷ്ട്രീയം ഉണ്ടാവില്ല എന്നും കരുതുന്നു. ഈ സംഭവത്തിന് തൊട്ടുമുൻപ് ഇപ്പോൾ ഇരവാദം പ്രകടിപ്പിക്കുന്നവരുടെ നേതൃത്വത്തിൽ അവിടെ നടന്ന അക്രമങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെടാതെ പോയതിലും അസ്വാഭാവികത ആരോപിക്കുന്നില്ല. ‘ഭാരത് കി ബർബാദി തക് ജംഗ് രഹേംഗേ’ (ഭാരതം ഇല്ലാതാകുന്നതുവരെ പോരാട്ടം തുടരും) എന്നും ‘ഭാരത് തേരേ തുകുടേ തുകുടേ ഹോംഗേ’ (ഭാരതമേ നീ കഷണങ്ങളായി പോകട്ടേ) എന്നുമൊക്കെ ഇവിടെ നിന്ന് മുഴങ്ങിയ മുദ്രാവാക്യങ്ങൾ താങ്കൾ കേൾക്കാതെ പോയതും അപ്പോഴൊന്നും പ്രതികരണവുമായി രംഗത്ത് വരാതിരുന്നതും ഇരട്ടത്താപ്പ് അല്ലായെന്ന് വിശ്വസിക്കാനാണ് താത്പര്യം. അത് താങ്കളിലെ കലാകാരിയോടുള്ള ബഹുമാനം കൊണ്ടാണ്.
ഇനി വിഷയത്തിലേക്ക് വരാം… വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങളെ മറന്നു കാണില്ലെന്ന് കരുതുന്നു. പൂ പറിക്കുന്ന ലാഘവത്തോടെ ജഗന്നാഥൻ തമ്പുരാൻ മുംബൈയിലെ ആ പഴയ ചേരികൾ ഒഴിപ്പിച്ചതിനേക്കാൾ ദാരുണമായും ലാഘവത്തോടെയും നിങ്ങൾ കൈയ്യൊഴിഞ്ഞ കാടിൻറെ മക്കളെ?. താങ്കൾ പിന്നിൽ നിന്ന് കുത്തിയത് കൊണ്ട് മാത്രം വഴിയാധാരമായ നൂറു കണക്കിന് നിരാലംബരെ?. പേരിനും പ്രശസ്തിക്കും വേണ്ടി മാത്രം നിങ്ങൾ നടത്തിയ പൊറാട്ട് നാടകത്തിലൂടെ ജീവിതം വഴിമുട്ടി പോയവരുടെ കൂടെ നിന്നിട്ട് പോരേ അങ്ങ് ദില്ലിയിലുള്ള കുട്ടികൾക്കൊപ്പം നിൽക്കുന്നത്?.
Also Read:ലൂയിസ് സുവാരസ് സ്പാനിഷ് ലീഗ് വിടുന്നു: ലക്ഷ്യം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
പ്രളയം വന്ന് തകർന്ന പരക്കുനി ആദിവാസി കോളനിയെ ദത്തെടുത്ത് പൂർണ്ണമായും പുനരുദ്ധരിക്കാമെന്ന് വാക്ക് നൽകിയത് ‘നന്മമരം ഇമേജ്’ ഉണ്ടാക്കാൻ മാത്രമാണെന്ന് ആ പാവങ്ങൾക്ക് അറിയില്ലായിരുന്നു. ഒരു കോടി എൺപതു ലക്ഷം രൂപയോളം ചെലവ് വരുന്ന പദ്ധതി സ്വന്തം പ്രസ്ഥാനമായ ‘മഞ്ജു വാരിയർ ഫൗണ്ടേഷൻ’ വഴി നടത്തിക്കൊടുക്കാം എന്നായിരുന്നുവല്ലോ വാഗ്ദാനം. സർക്കാരും പട്ടിക ജാതി ക്ഷേമ വകുപ്പും പനമരം പഞ്ചായത്തും ഈ പദ്ധതിക്ക് അനുമതി നൽകുകയും ചെയ്തു. നിങ്ങളുടെ വാഗ്ദാനം നിലവിലുള്ളതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായം ആ കോളനികൾക്ക് കിട്ടിയുമില്ല. ‘റീ ലോഞ്ചി’ന് ആവശ്യമായ കളം ഒരുങ്ങിയതിനാലാകാം പിന്നീട് താങ്കളോ താങ്കളുടെ ഫൗണ്ടേഷനോ അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. ഇതോടെ പ്രളയത്തിൽ എല്ലാം നഷ്ടമായ നൂറുകണക്കിന് വനവാസി സഹോദരങ്ങളാണ് വഴിയാധാരമായത്. ഇങ്ങനെയൊരു വാഗ്ദാനം നൽകിയിട്ടില്ല എന്ന് പോലും കളവ് പറഞ്ഞ് രക്ഷപ്പെടാൻ നിങ്ങൾ നടത്തിയ ശ്രമങ്ങളും ആരും മറന്നിട്ടില്ല.
തുടർന്ന് ആദിവാസികൾ പ്രതിഷേധിക്കുകയും താങ്കളുടെ വീടിനു മുന്നിൽ കുടിൽകെട്ടി സമരം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി പാവങ്ങളുടെ സമരം നിങ്ങൾ പിൻവലിപ്പിക്കുകയായിരുന്നല്ലോ?. ജില്ലാ ലീഗൽ സർവ്വീസസ് സൊസൈറ്റി നിങ്ങൾ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടപ്പോഴാണല്ലോ താങ്കൾ ‘അഭിനയം’ നിർത്താൻ തയ്യാറയത്?. 2 കോടിയോളം രൂപ ചെലവഴിക്കാൻ ത്രാണിയില്ലെന്നും വേണമെങ്കിൽ 10 ലക്ഷം രൂപ നൽകാമെന്നും കോടതിയിൽ പറഞ്ഞ് കേസ് അവസാനിപ്പിച്ചതും മറന്നിട്ടില്ല. ദില്ലിയിൽ വിദ്യാർത്ഥി കയ്യാങ്കളിയിൽ ഉണ്ടായതിനേക്കാൾ എത്രയോ മാരകമായ പരുക്കാണ് താങ്കൾ നൂറുകണക്കിന് ആദിവാസികൾക്ക് വരുത്തിയതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ദില്ലിയിലെ പരുക്ക് ചാനൽ ക്യാമറ പിന്തിരിഞ്ഞപ്പോൾ ഭേദമായിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ അത്യാസന്ന നിലയിൽ കഴിഞ്ഞിരുന്നവർ സമര മുഖത്തേക്ക് പൂർവ്വാധികം ശക്തിയോടെ മടങ്ങിയിട്ടുണ്ട്. ചിലർ ആയിരക്കണക്കിന് കാതങ്ങൾ താണ്ടി കേരളത്തിലെത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങാനും തുടങ്ങിയിട്ടുണ്ട്.
പക്ഷേ വയനാട്ടിലെ നിരാലംബർ ഇന്നും അത്യാസന്ന നിലയിൽ തന്നെയാണ്. വൈദ്യശാസ്ത്രത്തിന് ഭേദമാക്കാനാകാത്ത മുറിവും പേറി. അവരുടെ മുറിവുകളിൽ നിന്ന് ഇപ്പോഴും രക്തം ഇറ്റു വീഴുന്നുണ്ട്. കണ്ണുകളിൽ നിന്ന് ഇപ്പോഴും ധാര മുറിയാതെ കണ്ണീർ ഒഴുകുന്നുണ്ട്…. ഒരു പക്ഷേ താങ്കൾ വിചാരിച്ചാൽ മാത്രമേ ആ മുറിവ് ഉണങ്ങുള്ളൂ. ഇങ്ങ് ദില്ലിയിലെ കുട്ടികൾക്ക് വേണ്ടി ‘നിന്നു’ കഴിയുമ്പോൾ, സമയം ഉണ്ടെങ്കിൽ ‘അങ്ങ്’ വയനാട്ടിലുള്ള കുഞ്ഞുങ്ങൾക്ക് വേണ്ടി ഒന്ന് ഇരിക്കണം. സ്വസ്തമായി….
Post Your Comments