
നിവിൻ പോളി നായകനായി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘ആക്ഷൻ ഹീറോ ബിജു’ എന്ന ചിത്രം ആരും മറക്കാനിടയില്ല. ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ രംഗം ഏവരെയും കണ്ണ് നനയിക്കുന്നതായിരുന്നു. അത്തരമൊരു റിയൽ ലൈഫിലും നടന്നിരിക്കുകയാണ്. മകളുടെ അച്ഛന്‍ മറ്റൊരാളാണെന്ന് അറിഞ്ഞപ്പോള്‍ ‘പറ്റിക്കാന്‍ വേണ്ടി പറയുന്നതാ സാറേ….പറ്റിക്കാന്‍ വേണ്ടിയാണെങ്കിലും ഇങ്ങനെയൊന്നും പറയരുതെന്ന് പറ സാറേ’ എന്നു പറഞ്ഞ്, കരഞ്ഞു കൊണ്ട് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിപ്പോകുന്ന പവിത്രനെ മലായാളികൾ മറക്കാനിടയില്ല. അത്തരമൊരു രംഗം നേരിട്ട് കാണേണ്ടി വന്നിരിക്കുകയാണ് കോഴിക്കോട് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്ക്
കോഴിക്കോട് റൂറല്‍ പരിധിയിലെ ഒരു പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. ഭർത്താവിനെയും മൂത്ത കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്കെതിരെ ഭർത്താവ് സ്റ്റേഷനിൽ പരാതി നൽകിയതായിരുന്നു സംഭവത്തിന്റെ തുടക്കം. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യുവതിയെയും കുഞ്ഞിനെയും കാമുകനെയും കസ്റ്റഡിയിലെടുത്തു. പ്രശ്‌നം പറഞ്ഞു തീര്‍ത്ത് കാമുകനെ താക്കീത് ചെയ്തു വിടാമെന്നാണ് പൊലീസ് കരുതിയിരുന്നത്.
എന്നാൽ, എത്ര പ്രാവശ്യം പറഞ്ഞിട്ടും യുവതി അനുനയത്തിനു തയ്യാറായില്ല. തന്റെ കയ്യിലുള്ള കുഞ്ഞിനെ ചൂണ്ടി ‘ഇത് ഭർത്താവിന്റെ കുഞ്ഞല്ല, കാമുകന്റെ കുട്ടിയാണ്’ എന്നായിരുന്നു യുവതി വെളിപ്പെടുത്തിയത്. സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പോലും അമ്പരന്ന നിമിഷമായിരുന്നു അത്. ഇതോടെ തകർന്നുപോയ ഭർത്താവ് തന്റെ മൂത്ത മകനെ കൂട്ടി തിരികെ പോവുകയായിരുന്നു. അഞ്ച് വയസ്സുള്ള മകനെ ഉപേക്ഷിച്ചു പോയി എന്നതിനാല്‍ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഇളയകുട്ടിയെ യുവതിയുടെ അമ്മയുടെ സംരക്ഷണയിലുമാക്കി.
Post Your Comments