
റാസ് അല്‍ ഖൈമ: ഭര്‍ത്താവിന്‍റെ ഫോണ്‍ പരിശോധിച്ച യുവതിക്ക് ഒരു ലക്ഷം രൂപയോളം പിഴ. റാസ് അല്‍ ഖൈമയിലെ ഒരു സിവില്‍ കോടതിയാണ് അറബ് വനിതയ്ക്ക് 5400 ദിര്‍ഹം (ഏകദേശം 106880 രൂപ) പിഴ ശിക്ഷ വിധിച്ചത്. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ഭാര്യ തന്‍റെ ഫോണ്‍ രഹസ്യമായി പരിശോധിച്ചെന്നും അതിലെ ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും മറ്റും അയച്ചു കൊടുത്ത് തന്നെ അപമാനിച്ചു എന്നും ആരോപിച്ചായിരുന്നു ഭർത്താവ് പരാതി നൽകിയത്. ഭാര്യയുടെ ഇത്തരമൊരു പ്രവൃത്തിയുടെ പേരില്‍ താന്‍ നേരിടേണ്ടി വന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് കേസ് ഫയല്‍ ചെയ്തത്. ഭാര്യയുടെ ഈ നടപടി തനിക്ക് കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.
അതേസമയം പരാതിക്കാരനായ ഭര്‍ത്താവ് തന്‍റെ കക്ഷിയെ അധിക്ഷേപിച്ചെന്നും വീട്ടില്‍ നിന്നും ഇറക്കിവിട്ടെന്നും യുവതിക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി കോടതിയില്‍ വാദിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. കേസ് നടക്കുന്ന സമയത്ത് ജോലിക്ക് ഹാജരാകാന്‍ കഴിയാത്തത് മൂലം ശമ്പളവും നഷ്ടമായി. അറ്റോര്‍ണി ഫീസ് പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് താനെന്നും ഭർത്താവ് അവകാശപ്പെട്ടിരുന്നു. വാദം കേട്ട കോടതി ഭര്‍ത്താവിന്‍റെ സ്വകാര്യതയെ ലംഘിക്കുന്ന നീക്കങ്ങളാണ് ഭാര്യ നടത്തിയതെന്ന് തെളിവുകളിലൂടെ വ്യക്തമായി എന്നാണ് അറിയിച്ചത്. ഫോണ്‍ രഹസ്യമായി പരിശോധിച്ച് അതിലെ ചിത്രങ്ങളും റെക്കോഡിംഗുകളും മറ്റുള്ളവരുമായി പങ്കുവച്ച് അയാളെ അപമാനിച്ചത് സ്വകാര്യത ലംഘനം തന്നെയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ വിധിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ പരാതിക്കാരന് നഷ്ടപരിഹാര തുക നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. പിഴയ്ക്ക് പുറമെ നിയമ നടപടികള്‍ക്കടക്കം ചിലവായ തുകയും നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments