
ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ ശബ്ദ, കൈയ്യെഴുത്ത് പരിശോധനകള്‍ക്കായി നല്‍കിയ അപേക്ഷ യു.പി പോലീസ് പിന്‍വലിച്ചു. പോലീസിന്‍റെ അപേക്ഷ അനാവശ്യമെന്ന് കോടതി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പോലീസ് അപേക്ഷ പിന്‍വലിച്ചത്. എന്നാൽ അറസ്റ്റിലായി 150 ദിവസത്തിന് ശേഷം പരിശോധന നടത്താനുള്ള പോലീസ് നീക്കം ദുരുദ്ദേശപരമാണെന്ന് സിദ്ദീഖ് കാപ്പന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.
Read Also: ചരിത്ര സന്ദർശനത്തിന് തുടക്കം; ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഇറാഖിൽ
മാധ്യമപ്രവര്‍ത്തകന്‍ എന്ന പരിഗണന ഉപയോഗപ്പെടുത്തി ജാതി പ്രശ്നങ്ങള്‍ ആളിക്കത്തിക്കാനും ക്രമസമാധാന പ്രശ്നമുണ്ടാക്കാനുമാണ് കാപ്പന് ഹാഥ്റസിലേക്ക് പോയതെന്നാണ് യു.പി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അസുഖ ബാധിതയായ 90 വയസുള്ള മാതാവിനെ കാണാന്‍ കാപ്പന് ജാമ്യം നിഷേധിച്ചതോടെയാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സര്‍ക്കാര്‍ സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുത വിരുദ്ധവുമാണെന്ന് കെ.യു.ഡബ്ല്യൂ.ജെ വ്യക്തമാക്കി. ജോലി ആവശ്യാര്‍ഥമായിരുന്നു കാപ്പന്‍റെ യാത്ര എന്നും കെ.യു.ഡബ്ല്യൂ.ജെക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഹർജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് മാതാവിനെ കാണാന്‍ കാപ്പന് കടുത്ത ഉപാധികളോടെ അഞ്ചു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
Post Your Comments