
തിരുവനന്തപുരം; സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം ഇന്നലെ തുടങ്ങിയെങ്കിലും കുറച്ച് ഷാപ്പുകള്‍ മാത്രമേ തുറന്നുള്ളൂ, ആവശ്യത്തിന് കള്ള് ഇല്ലാത്തതാണ് ഷാപ്പ് തുറക്കാത്തതിന്റെ കാരണം.മിക്കയിടത്തും വാങ്ങാനെത്തിയവര്‍ നിരാശരായി മടങ്ങി.
പലയിടത്തും വില്‍പനയ്ക്ക് ആവശ്യമായ കള്ള് എത്താതിരുന്നതാണ് കാരണം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങി തെക്കന്‍ ജില്ലകളിലൊന്നും ഇന്നലെ ഷാപ്പുകള്‍ തുറന്നില്ല, പാലക്കാട്, എറണാകുളം ജില്ലകളിലാണ് ഇന്നലെ കൂടുതല്‍ ഷാപ്പുകള്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ അവിടങ്ങളിലെല്ലാം വളരെ വേഗം തന്നെ കള്ള് തീരുകയും ചെയ്തു. കള്ള് ചെത്തിന്‍റെ പ്രധാന കേന്ദ്രമായ പാലക്കാടു നിന്ന് പത്തിലൊന്ന് വാഹനങ്ങള്‍ മാത്രമാണ് ഇന്നലെ മറ്റ് ജില്ലകളിലേക്ക് വന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
അതുകൊണ്ടാണ് ആദ്യദിനം കള്ള് ക്ഷാമം രൂക്ഷമാകാന്‍ കാരണം. കള്ള് ക്ഷാമവും ലൈസന്‍സ് പ്രശ്നവും കാരണം 559 ഷാപ്പുകള്‍ ഉള്ള എറണാകുളം ജില്ലയില്‍ മുപ്പതോളം ഷാപ്പുകള്‍ മാത്രമാണ് തുറന്നത്, കള്ള് ഉത്പാദനം കൂടുതലുള്ള പാലക്കാട് ജില്ലയില്‍ 530 ഷാപ്പുകളാണ് തുറന്നത്. ആകെ 805 ഷാപ്പുകളുള്ള സ്ഥാനത്താണ് 530 എണ്ണം തുറന്നത്. തുറന്ന ഭൂരിഭാഗം ഷാപ്പുകളിലും കള്ള് ലഭ്യത കുറവാണ്. കണ്ണൂരിലെ ഷാപ്പുകളൊന്നും തുറന്നില്ല. ആവശ്യത്തിന് കള്ളില്ലാത്തതാണ് തുറക്കാതിരിക്കാന്‍ കാരണമെന്ന് ഉടമകൾ വ്യക്തമാക്കി.
Post Your Comments