സുരേഷ് ഗോപിക്കെതിരായ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ കുറ്റപത്രം ക്രൈം ബ്രാഞ്ചിന് മടക്കി, കാരണം ഇതാണ്

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം കോടതി ക്രൈം ബ്രാഞ്ചിന് മടക്കി നല്‍കി. പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടികാട്ടിയാണ് സുരേഷ് ഗോപിക്കെതിരായ കുറ്റപത്രം കോടതി ക്രൈം ബ്രാഞ്ചിന് മടക്കിയത്. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന് മടക്കി നല്‍കിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

സുരേഷ് ഗോപിക്ക് പുതുച്ചേരി രജിസ്ട്രേഷനില്‍ രണ്ട് ഓഡിക്കാറുകളാണ് ഉണ്ടായിരുന്നത്. വ്യാജരേഖകള്‍ ഉപയോഗിച്ച് പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തി സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

സുരേഷ് ഗോപിയെ കൂടാതെ ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവരും വ്യാജ രജിസ്ട്രേഷനില്‍ അന്വേഷണം നേരിട്ടിരുന്നു. എന്നാല്‍ ഫഹദ് ഫാസില്‍ പിഴയടച്ച് കേസില്‍ നിന്നും ഒഴിവായി. അമലപോളിന്റെ വാഹനം കേരളത്തില്‍ ഉപയോഗിക്കുന്നില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.വ്യാജ രേഖ ചമക്കല്‍, തെളിവു നശിപ്പില്‍, മോട്ടോര്‍വാഹനവകുപ്പിലെ വകുപ്പുകള്‍ എന്നിവയാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിലയിരിക്കുന്നത്. വ്യാജ രജിസ്‌ട്രേഷന്‍ വഴി സര്‍ക്കാരിന് 19,60,000രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണ്ടെത്തല്‍. ഈ കേസില്‍ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ജാമ്യത്തില്‍ വിട്ടിരുന്നു. പിഴയടക്കാന്‍ തയ്യാറാകാതിരുന്ന സുരേഷ് ഗോപി വാഹനങ്ങള്‍ ദില്ലിയിലേക്കും ബെംഗലൂരിലേക്കും മാറ്റിയിരുന്നു. ഇപ്പോള്‍ ഈ വാഹനങ്ങള്‍ എറണാകുളത്തുണ്ടെന്നും ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

Share
Leave a Comment