
ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപം അഴിച്ചു വിട്ടവർക്ക് പിന്തുണയുമായി സമാജ്‌വാദി പാര്‍ട്ടി രംഗത്ത്. കേന്ദ്രത്തിലും ഉത്തര്‍പ്രദേശിലും തങ്ങൾ അധികാരത്തില്‍ എത്തിയാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന് സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടി നേതാവ് റാം ഗോവിന്ദ് ചൗധരിയാണ് വിവാദ പ്രഖ്യാപനം നടത്തിയത്.
ഉത്തർപ്രദേശിലും, കേന്ദ്രത്തിലും അധികാരത്തിലെത്തിയാല്‍ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ പ്രതിഷേധിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കും. ഇതിനു പുറമെ, പ്രതിഷേധങ്ങളില്‍ പങ്കെടുത്ത് ജയിലിലായവരുടേയും ജീവന്‍ നഷ്ടപ്പെട്ടവരുടേയും കുടുംബത്തിന് ധനസഹായം നല്‍കുമെന്നും റാം ഗോവിന്ദ് ചൗധരി പ്രഖ്യാപിച്ചു.
അതേസമയം, സമാജ്‌വാദി പാര്‍ട്ടിയുടെ പ്രകോപനപരമായ പ്രഖ്യാപനത്തെ രൂക്ഷമായ ഭാഷയിലാണ് ബിജെപി വിമര്‍ശിച്ചത്. സാമൂഹിക വിരുദ്ധരെയും അക്രമികളേയും ആദരിക്കുന്നത് സമാജ്‌വാദി പാര്‍ട്ടിയുടെ ഡിഎന്‍എയില്‍ ഉള്ളതാണെന്നും മുന്‍പും അവര്‍ ഭീകരവാദികളുടെ പേരിലുള്ള കേസുകള്‍ പിന്‍വലിച്ച ചരിത്രമുണ്ടെന്നും ബിജെപി വ്യക്തമാക്കി.
Post Your Comments