
തൊടുപുഴ: വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റതായുള്ള സംശയത്തെ തുടർന്ന് ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകരടക്കം സഞ്ചരിച്ചത് 60 കിലോമീറ്റര്‍. തൊടുപുഴക്ക് സമീപം ശാസ്താംപാറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. എല്‍.പി സ്കൂളില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോയാണ് സംഭവം. സ്കൂള്‍ പരിസരത്ത് വെച്ച് പാമ്പ് കടിയേറ്റതായി വിദ്യാർത്ഥി സംശയം പ്രകടിപ്പിക്കുകയായിരുന്നു. സ്കൂളിലെ അധ്യാപകന് അര്‍ഷാദ് മുഹമ്മദ് ഉടന്‍ തന്റെറ കാറെടുത്ത് മറ്റൊരു അധ്യാപികയെയും കൂട്ടി മൂന്ന് കിലോമീറ്റര്‍ അകലെ ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും അവിടെനിന്ന് തൊടുപുഴ ജില്ല ആശുപത്രിയിലേക്കും കൊണ്ടുപോയി. കുട്ടിയുടെ വീട്ടില്‍ നിന്ന് വല്ല്യമ്മയെയും ഒപ്പം കൂട്ടിയിരുന്നു.
ജില്ല ആശുപത്രിയിലെത്തിച്ച് കുട്ടിക്ക് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിക്കാനായില്ല. തുടർന്ന് കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. പരിശോധനയില്‍ പാമ്പുകടിയേറ്റതല്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം കുട്ടി നിരീക്ഷണത്തിലാണ്.
Post Your Comments