
കോഴിക്കോട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന മുഖ്യ മന്ത്രി വാളയാറിൽ സ്ത്രീപീഡകരെ എന്തുകൊണ്ട് വെറുതെ വിട്ടു? പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് മലയാളത്തിലെ പ്രമുഖ നടനും, സംവിധായകനുമായ ജോയ് മാത്യു. സ്ത്രീ പീഡകനെ വെടിവെക്കാതെ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ ധീരസഖാവിന് അഭിനന്ദനങ്ങള്‍ എന്നാണ് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റില്‍ ജോയ് മാത്യു ഇങ്ങനെയാണ് കുറിച്ചത്. ചുവരെഴുതുക, പോസ്റ്റര്‍ ഒട്ടിക്കുക, അരി, പഞ്ചസാര, എന്നിവ ആദിവാസികളില്‍ നിന്നും പിരിക്കുക തുടങ്ങിയ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും, കൈയ്യില്‍ തോക്കുണ്ടായിട്ടും ഒരു സ്ത്രീ പീഡകനെയോ,അഴിമതിക്കാരനെയോ, കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാന്‍ നില്‍ക്കാതെ വനത്തിനുള്ളില്‍ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഏഴോളം മാവോയിസ്റ്റ്് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും ഒരു പരിക്ക് പോലും ഏല്‍ക്കാത്ത അദ്ദേഹത്തിന്റെ പോലീസ് സൈന്യത്തിനും ചെഗുവേരയുടെ പേരില്‍ അഭിവാദ്യങ്ങള്‍.
അതേസമയം കേസില്‍ കോടതി മേല്‍നോട്ടത്തില്‍ പുനരന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. വാളയാര്‍ കേസില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനും ഉന്നയിച്ചിരിക്കുകയാണ്. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ദില്ലിയിലേക്ക് ഇവര്‍ വിളിപ്പിച്ചിട്ടുണ്ട്. കേസ് പോലീസും പ്രോസിക്യൂഷനും ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍ മുരുകന്‍ പറഞ്ഞു.
ക്രിമിനലുകള്‍ക്ക് വേണ്ടി ക്രിമിനലുകളാല്‍ നടത്തപ്പെടുന്ന ക്രിമിനലുകളുടെ ഭരണമാണ് കേരളത്തിലേതെന്നും ഷാഫി പറമ്ബില്‍ വിമർശിച്ചിരുന്നു. 1000 രൂപ അധികം കൊടുത്ത നല്ല അഭിഭാഷകനെ വെക്കാന്‍ സര്‍ക്കാര്‍ തുന്നിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നാണ് മനസ്സിലാക്കേണ്ടതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Post Your Comments