കോട്ടയം: പി.സി.ജോര്‍ജിനെതിരെ നിയമക്കുരുക്ക് മുറുകുന്നു. കേസ് എടുക്കാന്‍ പൊലീസ് നടപടി തുടങ്ങി. ജോര്‍ജിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ രേഖാശര്‍മ്മയും രംഗത്തെത്തി. ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ചു സംസാരിച്ചതിനാണ് പിസിയ്‌ക്കെതിരെ നിയമനടപടിയെടുക്കാന്‍ ഒരുങ്ങുന്നത്. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ കേസെടുക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് തുടങ്ങി. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. സ്വമേധയാ കേസെടുക്കാനാകുമോയെന്ന് അറിയാനാണു പരിശോധന.
read also : അധിക്ഷേപ പരാമർശങ്ങളുമായി പി.സി.ജോര്‍ജ്; മാധ്യമങ്ങളെ കാണില്ലെന്ന് കന്യാസ്ത്രീ
പി.സി.ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നു ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മയും അഭിപ്രായപ്പെട്ടു. സ്ത്രീകളെ സഹായിക്കുന്നതിനു പകരം നിയമസഭാ സാമാജികര്‍ ഇത്തരം മോശം ഭാഷ പ്രയോഗിക്കുന്നതില്‍ ലജ്ജ തോന്നുന്നു. സംഭവം വനിത കമ്മിഷന്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. ജോര്‍ജിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപിക്കു നിര്‍ദേശം നല്‍കിയതായും രേഖ ശര്‍മ പറഞ്ഞു
ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരായിട്ട് 13-ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നും ആയിരുന്നു പി.സി.ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞത്.
Post Your Comments