
കണ്ണൂര്‍: ഒരു നാടിനെ ദുരൂഹതയിലാക്കിയ പിണറായിയിലെ കുടുംബത്തിലെ മരണ പരമ്പരയിലെ വസ്തുതകള്‍ പലതും പുറത്തു വരികയാണ്. ഒരു കുടുംബത്തില്‍ പിഞ്ചുകുഞ്ഞടക്കം നാലുപേര്‍ ഛര്‍ദ്ദിലിനെ തുടര്‍ന്ന് മരിക്കുകയും അതില്‍ മൂന്നുപേരുടെ മരണം മൂന്നുമാസത്തെ ഇടവേളയില്‍ നടക്കുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ക്ക് സംശയം ശക്തമായത്. വീട്ടില്‍ അവശേഷിക്കുന്ന വീട്ടമ്മയും ഇതേ രോഗലക്ഷണത്താല്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്. മരിച്ചവരുടെ ശരീരത്തില്‍ ഭക്ഷണത്തിലൂടേയോ മരുന്നിലൂടേയോ വിഷാംശം കടന്നതായാണ് പോസ്റ്റ്മോര്ട്ടത്തില്‍ സൂചന ലഭിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിണറായി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ നിന്നും മരിച്ച എട്ട് വയസ്സുകാരി ഐശ്വര്യയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും.കഴിഞ്ഞ ജനുവരി 31 നാണ് ഐശ്വര്യ മരിച്ചത്. ഛര്‍ദ്ദിലിനെ തുടര്‍ന്ന് മരിച്ച ഐശ്വര്യയുടെ മൃതദേഹം യാതൊരു പരിശോധനയും കൂടാതെയാണ് വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചത്. ഈ വര്‍ഷം ജനുവരി 18 നായിരുന്നു ഐശ്വര്യയുടെ മരണം. എന്നാല്‍ ആറ് വര്‍ഷം മുമ്പ് ഐശ്വര്യയുടെ അനുജത്തി കീര്‍ത്തനയും ഛര്‍ദ്ദിയെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ഐശ്വര്യക്ക് ശേഷം ഗൃഹനാഥയായ കമലയും കഴിഞ്ഞ മാര്‍ച്ച് 27 ന് സമാന രോഗലക്ഷണവുമായി മരിക്കുകയായിരുന്നു.
read more:ഒരു കുടുംബത്തിലെ സമാനമായ ദുരൂഹ മരണങ്ങൾ : മൃതദേഹങ്ങൾ പുറത്തെടുത്തു വീണ്ടും പരിശോധിച്ചേക്കും
കമലയുടെ 40 ാം അടിയന്തിരത്തിന് തൊട്ടു മുമ്പ് തന്നെ അവരുടെ ഭർത്താവ് കുഞ്ഞിരാമനും സമാന രീതിയില്‍ ഛര്‍ദ്ദില്‍ ബാധിച്ച് ആശുപത്രിയിലാവുകയും മരിക്കുകയും ചെയ്തു. ഈ മരണങ്ങളിൽ ദുരൂഹത ആരോപിച്ചതോടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തു. ഇതിന്റെ ഫലങ്ങളിൽ ആണ് വിഷാംശം ഉള്ളിൽ ചെന്നത് സ്ഥിരീകരിച്ചത്. മരിച്ചവരുടെ ശരീരത്തില്‍ ഭക്ഷണം വഴിയോ മരുന്നുവഴിയോ വിഷാംശം കടന്നിട്ടുണ്ടാകാമെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ജനുവരിയില്‍ മരിച്ച ഐശ്വര്യയുടെ മൃതദേഹ പരിശോധനക്ക് പൊലീസ് അനുമതി തേടിയത്. ഈ വീടുമായി ബന്ധപ്പെടുന്നവരേയും ബന്ധുക്കളേയും എല്ലാം പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ പൊലീസ് വിവരങ്ങള്‍ പുറത്ത് വിടൂ. അതിനിടെ വണ്ണത്താന്‍ വീട്ടിന് മുന്നിലെ അവരുടെ തന്നെയായ മണ്‍മതിലിലെ ഒരു ദ്വാരത്തില്‍ ഒരു കഫ് സിറപ്പിന്റെ കുപ്പി മരുന്നടക്കം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് മരുന്നുവഴി വിഷാംശം നല്‍കാനുള്ള മാര്‍ഗ്ഗമായി സ്വീകരിച്ചുവോ എന്നും സംശയമുണ്ട്. ഇതും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇപ്പോൾചികിത്സയിൽ കഴിയുന്ന സൗമ്യയുടെ മക്കളും മാതാപിതാക്കളുമാണ് മരണമടഞ്ഞവർ. ‘അമ്മ കമലയുടെ മരണത്തിനു ശേഷം ഭർത്താവുപേക്ഷിച്ച സൗമ്യയുടെ വീട്ടിൽ ചില യുവാക്കൾ വരുന്നതിനെ നാട്ടുകാർ തടഞ്ഞിരുന്നു.
നാല് മരണങ്ങള്‍ നടന്ന വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയിരുന്നു. സ്വന്തം മണ്ഡലം എന്ന നിലയില്‍ ഇക്കാര്യം ഗൗരവമായെടുത്ത് അന്വേഷണം നടത്തണമെന്ന് അദ്ദേഹം പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. ഇതിനു ശേഷമാണു സൗമ്യയെ ഛർദ്ദിലോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരേ ലക്ഷണമുള്ള ഛര്‍ദ്ദിയാല്‍ ഒരു വീട്ടിലുള്ള ഒരു വയസ്സുള്ള കുഞ്ഞു മുതല്‍ 76 വയസ്സുള്ള വയോധികന്‍ വരെ വിവിധ കാലങ്ങളില്‍ മരിക്കുന്നത് അസ്വാഭാവികമാണെന്ന നിലപാടിലാണ് അന്വേഷണ സംഘം.
Post Your Comments