Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsIndia

സിഖ് വിരുദ്ധകലാപം: കോണ്‍ഗ്രസ് നേതാക്കളെ വെറുതെ വിട്ട കേസുകള്‍ അന്വേഷിക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധിയുടെ വധത്തെതുടര്‍ന്നുണ്ടായ 1984 ലെ സിഖ് വിരുദ്ധകലാപത്തിലെ അഞ്ച് കേസുകള്‍ പുനരന്വേഷിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ വെറുതെ വിട്ടതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്ന ഡല്‍ഹി ഹൈക്കോടതി, കലാപകാലത്തെ കോടതി രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് മറ്റ് കേസുകളും അന്വേഷിക്കാന്‍ സ്വമേധയാ ഉത്തരവിട്ടത്.

അഞ്ചു കേസുകളിലെയും എല്ലാ പ്രതികളെയും 1986ല്‍ കോടതി വെറുതെ വിട്ടിരുന്നു. ജസ്റ്റിസുമാരായ ഗീത മിത്തല്‍ അനു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ച് പ്രതികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
രേഖകള്‍ പരിശോധിക്കുന്നതിനിടെ വാദികളെയും സാക്ഷികളെയും വേണ്ട രീതിയില്‍ പരിശോധിച്ചില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. അന്ന് കേസ് കൈകാര്യം ചെയ്ത കോടതി വിചാരണ നടപടികള്‍ തിടുക്കത്തില്‍ തീര്‍ക്കുകയാണുണ്ടായതെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.

അടുത്തമാസം 20നകം അന്വേ,ഷണം പൂര്‍ത്തിയാക്കാനാണ് ഡല്‍ഹി പൊസീലിന് കോടതി നല്‍കിയിരുക്കുന്ന നിര്‍ദ്ദേശം. പരാതിക്കാരെ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതി ചേര്‍ക്കപ്പെട്ടവരില്‍ മുന്‍ എംഎല്‍എ മഹേന്ദര്‍ യാദവ്, വേദ് പ്രകാശ്, മുന്‍ കൗണ്‍സിലര്‍ ബല്‍വാന്‍ ഖൊക്കര്‍ എന്നിവരുള്‍പെടെയുള്ള പ്രതികള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പരാതിക്കാര്‍ക്ക് സമന്‍സ് അയച്ചതില്‍ വീഴ്ച്ച വരുത്തിയെന്നും കോടതി കണ്ടെത്തി. കലാപത്തില്‍ തീവച്ചു നശിപ്പിക്കപ്പെട്ട വീടുകളിലേക്കാണ് സമന്‍സ് അയച്ചതെന്നും ഉത്തരവില്‍ പറഞ്ഞു.

ഇന്ദിരാഗാന്ധിയെ അംഗരക്ഷകരായിരുന്ന സിഖുകാര്‍ വെടിവച്ചുകൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ സിഖുകാര്‍ക്കെതിരേ കലാപം പൊട്ടിപ്പുറപ്പെട്ടത്. സജ്ജന്‍കുമാര്‍, ജഗദീഷ് ടൈറ്റ്‌ലര്‍ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് കലാപം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപത്തില്‍ ഡല്‍ഹിയിലാകമാനം മൂവായിരത്തിലധികം സിഖുകാരാണ് വധിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button