
വാഷിഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തും ടെക് അതികായനുമായ ഇലോൺ മസ്‌ക് ഈ വർഷം ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ച് എക്സിൽ സംസാരിക്കവെയാണ് ഇലോൺ മസ്ക് ഇക്കാര്യം അറിയിച്ചത്.
‘പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ – ഇന്ത്യ-യുഎസ് സഹകരണത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയതിന് ശേഷം മസ്‌ക് എക്‌സിൽ കുറിച്ചു.
ഇലോൺ മസ്‌ക് 2023ൽ ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ടെസ്‌ലയുമായി ബന്ധപ്പെട്ട വലിയ ഉത്തരവാദിത്തങ്ങൾ കാരണം മാറ്റിവെക്കേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. പിന്നീട് 2024-ൽ ഇന്ത്യ സന്ദർശിക്കുമെന്ന് ലോകത്തിലെ ഏറ്റവും ധനികൻ കൂടിയായ മസ്‌ക് പറഞ്ഞിരുന്നു. എന്നാൽ ആ പദ്ധതിയും നടന്നില്ല.
യുഎസ് സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പുറമേ, മസ്‌കിന് ഇന്ത്യയിൽ പ്രത്യേക ബിസിനസ് താൽപ്പര്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ ഇലക്ട്രിക് കാർ ബ്രാൻഡായ ടെസ്‌ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനവും ഉപഗ്രഹ അധിഷ്ഠിത സ്റ്റാർലിങ്ക് ഇൻ്റർനെറ്റിൻ്റെ പ്രവർത്തനവും ഉൾപ്പെടെ വിഷയങ്ങങ്ങളിൽ കരാറിന് മസ്ക് ശ്രമിക്കും.
Post Your Comments