
ആലപ്പുഴ : ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമ സുൽത്താനയുടെ ഭർത്താവും പിടിയിൽ. തമിഴ്‌നാട് -ആന്ധ്ര അതിർത്തിയിൽ വെച്ചാണ് തസ്‌ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്താൻ പിടിയിലായത്. കേസിലെ മുഖ്യ കണ്ണിയാണ് സുൽത്താൻ.
എക്‌സൈസ് അന്വേഷണസംഘമാണ് ആന്ധ്രപ്രദേശിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ആലപ്പുഴയിൽ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലീമ സുൽത്താനയെ അറസ്റ്റ് ചെയ്തത്. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്‌ലീമ മൊഴി നൽകിയിരുന്നു. നടന്മാർക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്‌ലീമ മൊഴി നൽകിയതായായിരുന്നു വിവരം.
തസ്‌ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈബ്രിഡ് കഞ്ചാവ് എവിടെ നിന്നുവന്നുവെന്ന് എക്സൈസ് അന്വേഷിക്കുന്നത്. ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിൽ എത്തിച്ചത് സുൽത്താനാണെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായത്.
മലേഷ്യയിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് മൊത്ത വിൽപ്പനക്കാരിൽ പ്രധാനിയാണ് സുൽത്താൻ. തമിഴ്‌നാട് സ്വദേശിയായ സുൽത്താൻ കേരളത്തിൽ ഇടപാട് നടത്തിയത് തസ്‌ലീമ വഴിയാണ്. സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയായിരുന്നു ആലപ്പുഴയിലേത്.
Post Your Comments