Latest NewsNewsIndia

26 റാഫേൽ പോർ വിമാനങ്ങൾ വാങ്ങുന്നതിന് 63,000 കോടി രൂപയുടെ കരാറിന് അംഗീകാരം : ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്തേകും

വിമാനങ്ങളുടെ അറ്റകുറ്റപ്പണി, ലോജിസ്റ്റിക്സ് പിന്തുണ, ഉദ്യോഗസ്ഥരുടെ പരിശീലനം, ഓഫ്‌സെറ്റ് വ്യവസ്ഥകൾ പ്രകാരം ഘടകങ്ങളുടെ തദ്ദേശീയ നിർമ്മാണം എന്നിവ ഉൾപ്പെടുന്ന ഒരു സമഗ്ര പാക്കേജും കരാറിനൊപ്പമുണ്ടാകും

ന്യൂദൽഹി : ഇന്ത്യൻ നാവികസേനയ്ക്കായി 26 റാഫേൽ എം പോർ വിമാനങ്ങൾ വാങ്ങുന്നതിന് 63,000 കോടി രൂപയുടെ കരാറിന് അംഗീകാരമായതായി റിപ്പോർട്ടുകൾ. ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യൻ ലെകോർണു ഈ മാസം ഇന്ത്യ സന്ദർശിക്കുമ്പോൾ കരാറുകൾ ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. കരാർ ഉറപ്പിച്ച് അഞ്ച് വർഷത്തിനുള്ളിൽ വിമാനങ്ങൾ എത്തിച്ചു തുടങ്ങുവാനാണ് ധാരണ.

വിമാനങ്ങളുടെ അറ്റകുറ്റപ്പണി, ലോജിസ്റ്റിക്സ് പിന്തുണ, ഉദ്യോഗസ്ഥരുടെ പരിശീലനം, ഓഫ്‌സെറ്റ് വ്യവസ്ഥകൾ പ്രകാരം ഘടകങ്ങളുടെ തദ്ദേശീയ നിർമ്മാണം എന്നിവ ഉൾപ്പെടുന്ന ഒരു സമഗ്ര പാക്കേജും കരാറിനൊപ്പമുണ്ടാകും. 2023 ജൂലൈയിലാണ് ഈ വാങ്ങൽ ആദ്യമായി പരിഗണിച്ചത്. അന്ന് പ്രതിരോധ മന്ത്രാലയം ഫ്രഞ്ച് പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച നാവിക പോർവിമാനങ്ങളിൽ ഒന്നായി റാഫേൽ എം കണക്കാക്കപ്പെടുന്നു. വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് പറന്നുയരാനും ഇറങ്ങാനും സഹായിക്കുന്ന സാഫ്രാൻ ഗ്രൂപ്പിൻ്റെ ശക്തിപ്പെടുത്തിയ ലാൻഡിംഗ് ഗിയറുകൾ ഇതിലുണ്ട്. കൂടാതെ, മടക്കാവുന്ന ചിറകുകൾ, കഠിനമായ സാഹചര്യങ്ങളെയും ഡെക്ക് ലാൻഡിംഗിനെയും താങ്ങാൻ കഴിയുന്ന അടിഭാഗം, ടെയിൽ‌ഹൂക്കുകൾ എന്നിവയും ഇതിൻ്റെ സവിശേഷതകളാണ്.

22 സിംഗിൾ സീറ്റർ, നാല് ട്വിൻ സീറ്റർ എന്നിങ്ങനെ 26 വിമാനങ്ങളാണ് വാങ്ങുന്നത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം കണക്കിലെടുത്ത്, തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ പ്രാഥമികമായി ഈ വിമാനങ്ങൾ വിന്യസിക്കും. ഇത് രാജ്യത്തിൻ്റെ സമുദ്ര ആക്രമണ ശേഷി വർദ്ധിപ്പിക്കും.

പുതിയ റാഫേൽ വിമാനങ്ങൾ വ്യോമസേനയുടെ ശേഷിയും വർദ്ധിപ്പിക്കും. ഒരു വിമാനത്തിൽ ഘടിപ്പിച്ചിട്ടുള്ള ഇന്ധനം നിറയ്ക്കുന്ന സംവിധാനം ഉപയോഗിച്ച് മറ്റൊരു വിമാനത്തിന് ഇന്ധനം നൽകുന്ന ‘ബഡ്ഡി-ബഡ്ഡി’ ഏരിയൽ റീഫ്യൂവലിംഗ് സംവിധാനം ഇതിൽ ഉൾപ്പെടുന്നു. ഇത് പോർവിമാനങ്ങൾക്ക് കൂടുതൽ സമയം ആകാശത്ത് നിലനിൽക്കാൻ സഹായിക്കും.

നാവികസേനയുടെ പുതിയ റാഫേൽ വിമാനങ്ങൾ നിലവിലുള്ള മിഗ്-29കെ വിമാനങ്ങൾക്ക് പകരമാകും. ഈ മിഗ്-29കെ വിമാനങ്ങൾ ഇന്ത്യയുടെ രണ്ടാമത്തെ (പഴയ) വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്ന് പ്രവർത്തിക്കുന്നത് തുടരും. വ്യോമസേനയുടെ 36 റാഫേൽ (സി വേരിയൻ്റ്) വിമാനങ്ങൾ നിലവിൽ വടക്കൻ മേഖലയിലെ രണ്ട് താവളങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button