
പെരുമ്പാവൂർ : ഇരുപത് ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേർ പോലീസ് പിടിയിൽ. പെരുമ്പാവൂർ കാരാട്ടുപള്ളിക്കര വയൽത്തറ വീട്ടിൽ സ്വാതി കൃഷ്ണ (29), കാരാട്ടുപള്ളിക്കര പഴവേലിക്കകത്ത് ഐശ്വര്യൻ ദിനേശൻ (28), മാവുംകുടി വീട്ടിൽ വിഷ്ണു ചന്ദ്രൻ എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദേശീയ പാതയിൽ കരയാം പറമ്പിൽ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബംഗലൂരുവിൽ നിന്നും കാറിൽ പ്രത്യേക അറയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു രാസലഹരി.
പോലീസ് കൈകാണിച്ചും നിർത്താതെ പോയ വാഹനം പിന്തുടർന്നാണ് പിടികൂടിയത്. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാനും ശ്രമമുണ്ടായി. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ വിൽപ്പന നടത്താനാണ് രാസലഹരി എത്തിച്ചത്.
സ്വാതി കൃഷ്ണ നേരത്തെ എംഡിഎംഎ കടത്തിയ കേസിലെ പ്രതിയാണ്. ഇവരിൽ നിന്ന് രാസ ലഹരി വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷിച്ചു വരുന്നു.
ഡി.വൈ.എസ്.പിമാരായ ടി.ആർ രാജേഷ്, ഉമേഷ് കുമാർ എസ്.ഐമാരായ കെ.പ്രദീപ് കുമാർ, അജിത്ത്, ബൈജുക്കുട്ടൻ, സീനിയർ സി പി ഒ മാരായ എം.ആർ മിഥുൻ, അജിതാ തിലകൻ, എബി സുരേന്ദ്രൻ, ഡാൻസാഫ് ടീം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Post Your Comments