
കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏല്പിച്ച് അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുൽ വീട്ടിലുള്ളവരെ കൊല്ലുമെന്ന് നിരന്തരം ഭീഷണി തുടർന്നതോടെയാണ് അമ്മ മിനി പൊലീസിൽ പരാതി നൽകിയത്. ലഹരിക്ക് അടിമയായ ഇയാൾ വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണി ഉയർത്തിയിരുന്നു.
പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാഹുൽ 9 മാസത്തോളം ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ഹാജരാകാതെ ഒളിവിൽ നടക്കുകയായിരുന്നു ഇയാൾ. ഇതിനിടെയാണ് ഇയാൾ വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. തുടർന്ന് ഇന്ന് രാവിലെ മിനി പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ രാഹുൽ കഴുത്തിൽ ബ്ലെയ്ഡ് വച്ച് ആത്മഹത്യ ഭീഷണി മുഴക്കി. തുടർന്ന് പൊലീസ് അനുനയിപ്പിച്ച് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
സമ്പാദ്യം മുഴുവനും നശിപ്പിച്ചു. പണം നൽകണമെന്നാവശ്യപ്പെട്ട് വീട്ടിൽ നിരന്തരം ബഹളമുണ്ടാക്കി. വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിച്ചു. നിവൃത്തിയില്ലാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്നും മിനി പറഞ്ഞു. മുൻപും രാഹുലിനെതിരെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. രാഹുലിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മിനി മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments