
തൃശൂര്‍: നടരാജ വിഗ്രഹം വീട്ടില്‍ വെച്ചാല്‍ ഐശ്വര്യമുണ്ടാവുമെന്ന് വിശ്വസിപ്പിച്ച് കാടുകുറ്റി പാളയം പറമ്പ് സ്വദേശിയായ രജീഷിന്റെ കൈയിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ 2 പേര്‍ അറസ്റ്റില്‍. കാടുകുറ്റി സാമ്പാളൂര്‍ സ്വദേശി മാടപ്പിള്ളി വീട്ടില്‍ ഷിജോ (45) കറുകുറ്റി അന്നനാട് സ്വദേശിയായ അനന്തഭവന്‍ വീട്ടില്‍ ബാബു പരമേശ്വരന്‍ നായര്‍ (55) എന്നിവരാണ് അറസ്റ്റിലായത്. പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് ഇരുവരും രജീഷിൽ നിന്ന് അഞ്ച് ലക്ഷം കൈപ്പറ്റിയിരുന്നു.
പരാതിക്കാരനായ രജീഷും ഷിജോയും സുഹൃത്തുക്കളാണ്. രജീഷിന് പുരാവസ്തുക്കളോടുള്ള താല്പര്യം മനസിലാക്കിയ ഷിജോ പഞ്ചലോഹ നടരാജ വിഗ്രഹം വീട്ടില്‍ വെച്ചാല്‍ ഐശ്വര്യമുണ്ടാവുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ഫെബ്രുവരി 17ന് പഞ്ചലോഹ വിഗ്രഹമാണെന്ന് വിശ്വസിപ്പ് ഇവര്‍ ഒരു ദേവി വിഗ്രഹം പരാതിക്കാരന് നല്‍കുകയും ചെയ്തു. നടരാജ വിഗ്രഹത്തിന് പകരം ദേവി വിഗ്രഹം ലഭിച്ച പരാതിക്കാരന്‍ അതിനെക്കുറിച്ച് ഇവരോട് ചോദിച്ചപ്പോള്‍ ഈ വിഗ്രഹം വീട്ടില്‍ വെച്ചിട്ട് ഐശ്വര്യം ഉണ്ടായില്ലെങ്കില്‍ കോട്ടയം പാല സ്വദേശിയായ ഒരാള്‍ ദേവി വിഗ്രഹം 15 കോടി രൂപക്ക് വാങ്ങുമെന്നും ഇവര്‍ പരാതിക്കാരനോട് പറഞ്ഞിരുന്നു.
സംശയം തോന്നിയ പരാതിക്കാരന്‍ ദേവി വിഗ്രഹം ജ്വല്ലറിയില്‍ കൊണ്ട് പോയി പരിശോധിച്ചപ്പോള്‍ വിഗ്രഹം പഞ്ചലോഹമല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് കൊരട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസ് എടുത്തെന്ന് മനസിലാക്കി ഒളിവില്‍ പോയ പ്രതികളെ കുറിച്ച് തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കാടുകുറ്റി, അന്നനാട് എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
Post Your Comments