
ന്യൂഡൽഹി: കള്ളപ്പണ കേസിൽ അറസ്റ്റിലായ എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എംകെ ഫൈസിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. പോപ്പുലർ ഫ്രണ്ട് കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം എംകെ ഫൈസിയേയും ഇഡി അറസ്റ്റ് ചെയ്തത്. പിഎഫ്ഐയും എസ്ഡിപിഐയും ഒന്നാണെന്ന നിഗമനത്തിലാണ് ഇഡി.
പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്കായി വിദേശത്തു നിന്നടക്കം പണമെത്തിയത് സംബന്ധിച്ച് ഫൈസിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.കഴിഞ്ഞ ദിവസമാണ് കള്ളപ്പണക്കേസിൽ ഫൈസിയും അറസ്റ്റിലാകുന്നത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഫൈസിയെ ആറുദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. ആറു ദിവസംകൊണ്ട് ഇയാളിൽ നിന്നും പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് ഇഡിയുടെ ശ്രമം.
എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പിഎഫ്ഐ ആണെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. എസ്ഡിപിഐക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നത് പോപ്പുലർ ഫ്രണ്ടിൽ നിന്നാണെന്ന് ഇഡി വ്യക്തമാക്കുന്നു. എസ്ഡിപിഐ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പിഎഫ് ഐ ആണ്. ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി സാമൂഹിക പ്രസ്ഥാനമായും ഇവർ പ്രവർത്തിക്കുന്നതായും ഏജൻസി വ്യക്തമാക്കുന്നു.
പരിശോധനയിൽ നാല് കോടി രൂപയോളം നൽകിയതിന്റെ തെളിവ് ലഭിച്ചു. ഗൾഫിൽ നിന്ന് അടക്കം നിയമവിരുദ്ധമായി പണം എത്തി. രാജ്യത്ത് ആക്രമണവും ഭീകര പ്രവർത്തനവും നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒപ്പം റമദാൻ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചെന്നും ഇഡി ആരോപിക്കുന്നു.
Post Your Comments