
പഹൽഗാം ആക്രമണം നടത്തിയവരെ പുകഴ്ത്തി പാകിസ്ഥാൻ. പാകിസ്ഥാനിലെ സ്വാതന്ത്ര്യസമരക്കാരാണ് ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭീകരരെ സഹായിച്ചിട്ടുണ്ടെന്ന് പാക് പ്രതിരോധമന്ത്രി സമ്മതിച്ചു. മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാൻ അമേരിക്കയ്ക്ക് വേണ്ടി പലതും ചെയ്തതായി ക്വാജ ആസിഫ് ആണ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ലഷ്കർ ഈ തയ്ബ അറിയില്ലെന്നും പാക് പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ അനന്ത്നാഗ് അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ ജമ്മുകശ്മീർ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. എൻഐഎ സംഘം ബൈസരണിൽ നിന്നും ഫോറൻസിക് തെളിവുകൾ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. അതിനിടയില്‍ പാകിസ്ഥാൻ പഞ്ചാബ് അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചർച്ചകൾ തുടരുകയാണ്. ഇതുവരെ ജവാനെ മോചിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്നപ്പോഴാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. അതിർത്തിയിൽ കൃഷി ചെയ്യുന്നവരെ സഹായിക്കാൻ പോയ ജവാനാണ് പാകിസ്ഥാൻ പിടിയിലായത്. ജവാൻ്റെ ചിത്രം പാക് സേന പുറത്തുവിട്ടു. ഫ്ലാഗ് മീറ്റിംഗ് വഴി ചർച്ചയിലൂടെ മോചിപ്പിക്കാനാണ് ശ്രമം.
Post Your Comments