
തൃശൂര്‍: ചാലക്കുടി പോട്ടയില്‍ ബാങ്കില്‍ നിന്നും 15 ലക്ഷം കവർന്ന സംഭവത്തിൽ പ്രതി നടത്തിയത് ആസൂത്രിത കവര്‍ച്ചയെന്ന് റൂറല്‍ എസ്പി കൃഷ്ണകുമാര്‍. ബാങ്കില്‍ വന്ന് കാര്യങ്ങള്‍ പഠിച്ച ശേഷമാണ് പ്രതി റിജോ ആന്റണി കവര്‍ച്ച നടത്തിയതെന്നു പോലീസ് പറഞ്ഞു. ഇയാള്‍ക്ക് 49 ലക്ഷത്തിന്റെ കടം ഉള്ളതായാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായതെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
read also: കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടേണ്ടിവരും : കേന്ദ്രമന്ത്രി സുരേഷ് ഗോപി
‘റിജോ ആന്റണിയുടെ കടം സംബന്ധിച്ചും മറ്റുമുള്ള മൊഴികളില്‍ ചില വൈരുധ്യങ്ങള്‍ ഉണ്ട്. ഇത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. ഗള്‍ഫില്‍ ദീര്‍ഘനാള്‍ ജോലി ചെയ്തിരുന്നു. ഇവിടെ വലിയൊരു വീട് വച്ചിട്ടുണ്ട്. വീട് വച്ചതിനും മറ്റുമായി കടം ഉള്ളതായാണ് പ്രതി പറയുന്നത്. ഈ കടബാധ്യത കവര്‍ ചെയ്യാനാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. കവര്‍ച്ചയ്ക്ക് മുന്‍പ് ബാങ്കില്‍ എത്തി കാര്യങ്ങള്‍ പഠിച്ചാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാര്‍ ഓഫീസില്‍ എപ്പോഴെല്ലാം ഉണ്ടാകുമെന്നും ജീവനക്കാര്‍ പുറത്തുപോകുന്ന സമയം എപ്പോഴാണ് എന്നെല്ലാം മനസിലാക്കിയ ശേഷമാണ് കവര്‍ച്ചയ്ക്കുള്ള സമയം തെരഞ്ഞെടുത്തത്. തിരിച്ചറിയാതിരിക്കാന്‍ തല മങ്കി ക്യാപ് ഉപയോഗിച്ച് മറച്ച ശേഷമാണ് ഹെല്‍മറ്റ് ധരിച്ചത്. ഒരു തരത്തിലും തിരിച്ചറിയരുതെന്ന് കരുതിയാണ് ഇത്തരത്തില്‍ മങ്കി ക്യാപ് കൂടി ധരിച്ചത്. മോഷണത്തിന് മുന്‍പും ശേഷവും മൂന്ന് തവണ ഡ്രസ് മാറി. മോഷണ സമയത്ത് രണ്ടാമത് ഡ്രസ് മാറിയപ്പോള്‍ ഗ്ലൗസ് വരെ ധരിച്ചു. ഫിംഗര്‍ പ്രിന്റ് കിട്ടാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഇത്തരത്തില്‍ ഒരുതരത്തിലും തന്നെ തിരിച്ചറിയരുതെന്ന് തീരുമാനിച്ച് ഉറപ്പിച്ച ശേഷമാണ് പ്രതി കവര്‍ച്ചയ്ക്ക് ഇറങ്ങിയതെന്നും’ റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments