ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ഇന്നലെ യുവാവിനെ തട്ടിക്കൊണ്ട് പോകാൻ നടന്ന ശ്രമവും തുടർന്നുണ്ടായ അപകടവും പുതിയ വഴിത്തിരിവിലേക്ക്. ഇന്നോവയിലെത്തിയ സംഘം ഷംനാദ് എന്ന യുവാവിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു എന്നായിരുന്നു ഇന്നലെ വന്ന വാർത്ത. എന്നാൽ പോലീസ് ഇപ്പോൾ സ്ഥിരീകരിക്കുന്നതനുസരിച്ച് ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അപകടത്തിൽ കലാശിച്ചത്.
അപകടത്തിൽ പെട്ട ഇന്നോവ കാറിൽ നിന്നും ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് നടന്നത് അപകടമല്ലെന്ന് പോലീസ് ഉറപ്പിക്കുന്നത്. കാറിൽ നിന്നും ലഭിച്ച ത്രാസ് എംഡിഎംഎ തൂക്കാൻ ഉപയോഗിക്കുന്നതാണെന്നും പോലീസ് കണ്ടെത്തി. സംഭവത്തിൽ കസ്റ്റഡിയിലുള്ള കരുനാഗപ്പള്ളി സ്വദേശി ഷംനാദിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.
നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ഷംനാദിനെതിരെ പല പൊലീസ് സ്റ്റേഷനുകളിലായി ആറ് ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കാർ ലീസിനെടുത്ത് ലഹരി വിൽപ്പന നടത്തുന്ന സംഘവുമായി ഇടപാടിനിടെ കാറിൽ വച്ച് തർക്കമുണ്ടാകുകയും കാറിനകത്ത് ഒരു സീറ്റിലിരുന്ന ഷംനാദ് സ്റ്റിയറിങ് പിടിച്ച് തിരിക്കുകയും ചെയ്തു.
ഇതോടെ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിനൊപ്പം കാറിലുണ്ടായിരുന്നവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ ഇവരെയും കസ്റ്റഡിയിലെടുക്കാൻ കഴിയുമെന്നും പോലീസ് അറിയിച്ചു.
Post Your Comments