ദമാസ്‌കസ് വളഞ്ഞ് വിമതർ : ആഭ്യന്തര കലാപത്തിൽ തകർന്നടിഞ്ഞ് സിറിയ

മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ര് അല്‍ സോര്‍ എന്നിവിടങ്ങള്‍ കയ്യടക്കിയ വിമതര്‍ തെക്കന്‍ മേഖലയുടെ നിയന്ത്രണം ഏതാണ്ട് പൂര്‍ണമായും പിടിച്ചെടുത്തു

ദമാസ്‌കസ് : സിറിയയില്‍ വിമതർ ആക്രമണം കടുപ്പിച്ചു. തലസ്ഥാനമായ ദമാസ്‌കസ് വിമത സൈന്യം വളഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ അനുദിനം ജനജീവിതം താറുമാറായ നിലയിലാണ്.

ഇപ്പോൾ ഏറെ സുപ്രധാനമായ മൂന്ന് നഗരങ്ങള്‍ പിടിച്ചതായി ഹയാത് താഹ്രീര്‍ അല്‍ഷാം അവകാശപ്പെട്ടിരിക്കുന്നത്. ദമാസ്‌കസില്‍നിന്ന് തങ്ങളിപ്പോള്‍ 50 കിലോമീറ്റര്‍ മാത്രം അകലെയാണെന്നാണ് വിമതര്‍ ഇന്നലെ അവകാശപ്പെട്ടത്.

വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ര് അല്‍ സോര്‍ എന്നിവിടങ്ങള്‍ കയ്യടക്കിയ വിമതര്‍ തെക്കന്‍ മേഖലയുടെ നിയന്ത്രണം ഏതാണ്ട് പൂര്‍ണമായും പിടിച്ചെടുത്തു. ദമാസ്‌കസ് – ജോര്‍ദാന്‍ മുഖ്യ ഹൈവേയിലെ സനാമയിന്‍ പിടിച്ചെടുത്തതും വിമതമുന്നേറ്റത്തിനു ബലമേകിയിട്ടുണ്ട്.

സുപ്രധാന വിമത നീക്കത്തിനിടെ പ്രസിഡന്റ് ബഷാറുല്‍ അസദ് സുരക്ഷിത സ്ഥാനം തേടി രാജ്യം വിട്ടെന്നാണ് അഭ്യൂഹം. എന്നാല്‍ അദ്ദേഹം രാജ്യത്ത് തന്നെയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.

ആഭ്യന്തര യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സിറിയയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ മടങ്ങണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇന്നലെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

Share
Leave a Comment