
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതം അറിയിച്ചുവെന്ന് ആരോപിച്ച രേവതിന് സോഷ്യൽ മീഡിയയുടെ വിമർശനം. കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയത് രേവത് ആയിരുന്നു. കർമങ്ങൾ ചെയ്ത ശേഷമായിരുന്നു രേവത് മാധ്യമങ്ങളോട് ‘ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്ന് ചോദിച്ച് പൂജാരിമാർ അന്ത്യകർമങ്ങൾ ചെയ്യാൻ വിസമ്മതിച്ചു’ എന്ന് ആരോപിച്ചത്. നിരവധി ഇടങ്ങളിൽ പൂജാരിമാരെ തേടി പോയിരുന്നുവെന്നും രേവത് പറഞ്ഞിരുന്നു. അന്ത്യകർമങ്ങൾ നടത്തുന്നതിൽ എം.എൽ.എ അൻവർ സാദത്തും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. അന്ത്യകർമം ചെയ്ത രേവതിനെ അൻവർ സാദത്ത് കെട്ടിപ്പിടിച്ച് പിന്തുണ അറിയിച്ചു.
സംഭവം ശ്രദ്ധേയമായതോടെ രേവതിനോട് ചോദ്യവുമായി സോഷ്യൽ മീഡിയ. അന്ത്യകർമങ്ങൾ ചെയ്യാൻ എന്തിനാണ് പൂജാരിമാർ എന്ന് ചോദിക്കുകയാണ് ബി.ജെ.പി ഐ.ടി സെൽ അംഗമായ ജ്യോതിഷ്. ബന്ധപ്പെട്ടു എന്ന് പറയുന്ന പൂജാരിമാരുടെ വിവരങ്ങൾ പങ്കുവെയ്ക്കാൻ രേവതിനെ വെല്ലുവിളിക്കുകയാണ് ജ്യോതിഷ്. ‘ഞമ്മടെ നാട്ടിൽ ഒന്നും പൂജാരിമാർ മരണാനന്തര കർമ്മങ്ങൾ ചെയ്യില്ല. പോട്ടെ ഇനി നീ വിളിച്ച് എന്ന് തന്നെ ഇരിക്കട്ടെ. ഇജ്ജ് വിളിച്ച പൂജാരിമാരുടെ വിവരങ്ങൾ ഒന്ന് പബ്ലിക് ആയിട്ട് പറഞ്ഞെ’, ജ്യോതിഷ് ഫേസ്‌ബുക്കിൽ കുറിച്ചു.
‘ആലുവയില്‍ പോയി, മാളയില്‍ പോയി, കുറുമശേരിയില്‍ പോയി. ഒരു പൂജാരിയും വന്നില്ല. ചോദിച്ചപ്പോള്‍ പറഞ്ഞത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ആരായാലും മനുഷ്യനല്ലേ. അപ്പോള്‍ ഞാന്‍ കരുതി വേറെ ആരും വേണ്ട. നമ്മുടെ മോളുടെ അല്ലേ. ഞാന്‍ തന്നെ കര്‍മം ചെയ്തോളാം. എനിക്ക് കര്‍മങ്ങള്‍ അത്ര നന്നായി അറിയുന്ന ആളല്ല. ഇതുവരെ ഒരുമരണത്തിന് മാത്രമേ കര്‍മം ചെയ്തിട്ടുള്ളൂ’, എന്നായിരുന്നു രേവത് പറഞ്ഞത്.
Post Your Comments