
പാലക്കാട്: പാലക്കാട് ധോണിയിലെ പിടി സെവനെ പിടിക്കാനുള്ള ദൗത്യത്തിന് ആരംഭം. പുലര്‍ച്ചെ അഞ്ച് മണിയോടെ ദൗത്യസംഘം ദൗത്യത്തിനായി സജ്ജരായെങ്കിലും ആറേകാലോടെ ഇവര്‍ വനത്തിലേക്ക് പ്രവേശിച്ചു. ധോണി കോര്‍മയ്ക്ക് അടുത്ത് അരിമണി ഭാഗത്ത് ആനയെ കണ്ടെത്തിയതോടെയാണ് ദൗത്യം ആരംഭിച്ചത്. രണ്ട് സംഘമായി തിരിഞ്ഞാണ് ദൗത്യസംഘം ഇറങ്ങിയിരിക്കുന്നത്.
ആദ്യസംഘം ആനയെ ട്രാക്ക് ചെയ്യുകയും ആന ഇപ്പോൾ നിൽക്കുന്ന സ്ഥലം മയക്കുവെടിവയ്ക്കാൻ പറ്റിയതാണോ എന്നും പരിശോധിക്കും. ഉൾക്കാടിലോ ജനവാസമേഖലയിലോ വച്ച് ആനയെ വെടിവയ്ക്കില്ല. വനാതിര്‍ത്തിയിൽ ആന പ്രവേശിച്ചാൽ ഉടൻ വെടിവയ്ക്കാനാണ് സംഘത്തിൻ്റെ നീക്കം. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 പേരും മൂന്ന് കുങ്കി ആനകളും ആനയെ പിടികൂടുന്നതിനുള്ള ദൗത്യത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്.
കാട്ടിൽ നിന്നും ആന പുറത്തേക്ക് ഇറങ്ങിയാൽ ഉടൻ രണ്ടാം സംഘത്തെ രംഗത്തിറക്കി മയക്കുവെടി വയ്ക്കാനാണ് നീക്കം. കുങ്കിയാനകളെ ഇറക്കാതെ തന്നെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. മയക്കുവെടിയേറ്റ ശേഷം 45 മിനിറ്റ് കൊണ്ടു മാത്രമേ ആന മയങ്ങൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇത്രസമയം കൊണ്ട് ഏഴര കിലോമീറ്റര്‍ വരെ ആനകൾ ഓടിയ ചരിത്രമുണ്ട്. അതിനാൽ, ആന ജനവാസമേഖലയിലേക്കോ മറ്റോ നീങ്ങുന്ന പക്ഷം കുങ്കിയാനകളെ ഇറക്കി കൊമ്പനെ നിയന്ത്രിച്ചു നിര്‍ത്തുക എന്നതാണ് വനംവകുപ്പിൻ്റെ തീരുമാനം. ആദ്യസംഘത്തിൻ്റെ നിര്‍ദേശത്തിനായി നിലവിൽ രണ്ടാം സംഘം ഫോറസ്റ്റ് സ്റ്റേഷനിൽ കാത്തിരിക്കുകയാണ്. ദൗത്യം തുടങ്ങിയാൽ അഞ്ച് സംഘമായി പിരിഞ്ഞാവും ഇവരുടെ ബാക്കി നീക്കം.
അതേസമയം, നേരത്തെ ഡോ. അരുണിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഓഫീസിൽ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.
പാലക്കാട് ഡിഎഫ്ഒ, ഏകോപന ചുമതലയുള്ള എസിഎഫ്, വെറ്ററിനറി സർജൻ എന്നിവർ പങ്കെടുത്തു. ആനയെ പിടിക്കുന്നതിനുള്ള വിവിധ ടീമുകൾക്കും രൂപം നൽകി. പിടികൂടുന്ന കൊമ്പനെ പാർപ്പിക്കാൻ യൂക്കാലി തടി കൊണ്ടുള്ള കൂടും തയാറാണ്. കൂടിന്റെ ബലപരിശോധന ഇന്നലെയും പൂർത്തിയാക്കിയിരുന്നു.
Post Your Comments