
മാഡ്രിഡ്: സ്‌പാനിഷ് ലീഗിൽ ഇന്ന് എൽ ക്ലാസികോ. സാന്‍റിയാഗോ ബെര്‍ണബ്യൂവിൽ രാത്രി 7.45ന് റയൽ മാഡ്രിഡ് ചിരവൈരികളായ ബാഴ്‌സലോണയെ നേരിടും. എട്ട് കളികളില്‍ ഏഴ് വീതം ജയവും ഓരോ സമനിലയുമായി ലാ ലിഗയിൽ ഒപ്പത്തിനൊപ്പമാണ് ബാഴ്‌സലോണയും റയൽ മാഡ്രിഡും. ഗോൾ ശരാശരിയിൽ ബാഴ്‌സക്ക് നേരിയ മുൻതൂക്കമുണ്ട്.
ചരിത്രത്തിലെ 250-ാം എൽക്ലാസികോ പോരാട്ടത്തിൽ ലീഗിൽ ഒന്നാമതെത്താൻ കൂടിയാണ് ബാഴ്‌സയും റയലും നേർക്കുനേർ ഏറ്റുമുട്ടുന്നത്. ചാമ്പ്യൻസ് ലീഗിൽ തിരിച്ചടിയെങ്കിലും ലീഗിൽ മിന്നും ഫോമിലാണ് സാവിയുടെ ബാഴ്സ. ലെവൻഡോവ്സ്‌കി നയിക്കുന്ന മുന്നേറ്റനിരയിൽ ഉസ്മാൻ ഡെംബേലെ, റാഫീന്യ, അൻസു ഫാറ്റി തുടങ്ങി പ്രഹരശേഷിയുള്ള മികച്ച താരങ്ങളുണ്ട്.
മധ്യനിരയിൽ പെഡ്രിയും ഗാവിയും തകർപ്പൻ ഫോമിലാണ്. പ്രതിരോധത്തിലാണ് ആശങ്കകളുള്ളത്. അരാഹോയും ക്രിസ്റ്റ്യൻസനും പരിക്കേറ്റ് പുറത്തായത് ബാഴ്സയ്ക്ക് തിരിച്ചടിയാണ്. ജൂൾസ് കൂണ്ടെ ആദ്യ ഇലവനിൽ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. അതേസമയം, കരീം ബെൻസേമ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍ ത്രയത്തിലാണ് റയലിന്‍റെ പ്രതീക്ഷ.
Read Also:- ടി20 ലോകകപ്പ് യോഗ്യത മത്സരം: ഏഷ്യൻ ചാമ്പ്യന്മാരെ അട്ടിമറിച്ച് നമീബിയ
മോഡ്രിച്ച് നയിക്കുന്ന മിഡ്‌ഫീൽഡും അതിശക്തം. ഗോൾവല കാക്കാൻ തിബട്ട് കുര്‍ട്ടോയിസ് റയൽ നിരയിലുണ്ടാകില്ല. കഴിഞ്ഞ രണ്ട് എൽ ക്ലാസികോയിലും ബാഴ്‌സക്കായിരുന്നു ജയം. അത് തുടരാൻ കറ്റാലൻ പട ഇറങ്ങുമ്പോൾ ബെര്‍ണബ്യൂവിൽ സമ്പൂർണ ആധിപത്യം നേടാനാകും കാര്‍ലോസ് ആഞ്ചലോട്ടിയുടെ റയലിന്റെ ശ്രമം.
Post Your Comments