
അറക്കുളം: വീടു കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ കൂട്ടുപ്രതി 15 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റിൽ. കേസിലെ മുഖ്യ പ്രതി ഷോളയപ്പ(42)നെയാണ് കാഞ്ഞാര്‍ പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിലെ കാമാക്ഷിപുരത്തു നിന്നാണ് പിടികൂടിയത്.
ഡിവൈ.എസ്.പി. മധുബാബുവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ്. 2007-ല്‍ അറക്കുളം ഇന്റര്‍മീഡിയറ്റ് ഭാഗത്ത് തുരുത്തിക്കരയില്‍ ഷിബുവിന്റെ വീട്ടില്‍ നിന്നാണ് പതിനഞ്ചര പവന്‍ സ്വര്‍ണവും 1500 രൂപയും കവര്‍ന്നത്. നാലുപേരുള്‍പ്പെട്ട സംഘമായിരുന്നു കവര്‍ച്ച നടത്തിയത്.
Read Also : ടിക്ടോക്കിനോട് കിടപിടിക്കാൻ യൂട്യൂബ്, ഷോട്ട്സ് വീഡിയോസിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കാൻ അവസരം
കേസില്‍ പ്രതികളായ കാമാക്ഷിപുരം സ്വദേശികളായ യേശുദാസ്, വടിവേലു, പളനിവേലു എന്നിവര്‍ 2007-ല്‍ത്തന്നെ മറ്റൊരു മോഷണക്കേസില്‍ തമിഴ്നാട് പൊലീസിന്റെ പിടിയിലായിരുന്നു. ഇവരുടെ മൊഴിയില്‍ നിന്ന് ഷോളയപ്പനും മോഷണത്തിനുണ്ടായിരുന്നുവെന്ന വിവരം കിട്ടിയിരുന്നു. എന്നാല്‍, കേസന്വേഷണം പലവിധ കാരണങ്ങളാല്‍ മുടങ്ങിപ്പോയി. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന കേസുകള്‍ തെളിയിക്കുന്നതിന് പ്രത്യേക ടീമിനെ നിയോഗിച്ചതോടെയാണ് ഒന്നരദശാബ്ദത്തിന് ശേഷം മോഷ്ടാവിനെ പിടികൂടിയത്. കാമാക്ഷിപുരം പൊലീസിന്റെ സഹായത്തോടെയാണ് ഷോളയപ്പനെ അറസ്റ്റു ചെയ്തത്.
കാഞ്ഞാര്‍ പൊലീസ് എ.എസ്.ഐ. പി.കെ.നിസാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ സലാഹുദീന്‍ എന്നിവരുള്‍പ്പെട്ട സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments