
തൃശൂർ : സിൽവർലൈൻ സർവേ നമ്പരിൽപ്പെട്ട വീടുകൾക്കു താമസാനുമതി സർട്ടിഫിക്കറ്റ് (ഒക്യുപൻസി) നിഷേധിക്കാൻ തുടങ്ങി. സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍ക്കും വ്യവസ്ഥ ബാധകമാണ്. പാത കടന്നു പോകുന്ന പ്രദേശങ്ങളിലെല്ലാം, അന്തിമ രൂപരേഖ വരുന്നതുവരെ നിര്‍മ്മാണം മരവിപ്പിച്ച നിലയിലാണ്.
നിര്‍മ്മാണം പൂര്‍ത്തിയായ വീടിന് സര്‍ട്ടിഫിക്കറ്റ് നല്കണമെങ്കില് കെ റെയില്‍ കടന്നുപോകുന്ന പ്രദേശത്തല്ലെന്നു വില്ലേജ് ഓഫീസില്‍ നിന്ന് രേഖ ഹാജരാക്കണമെന്ന് കോലഴി പഞ്ചായത്ത് ഒരു വീട്ടുടമയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്കും ഇതുവരെ ഒക്യുപെന്‍സി അനുവദിച്ചിട്ടില്ല.
വീടു നിര്‍മ്മാണത്തിനും വില്ലേജ് ഓഫീസില്‍ നിന്നുളള രേഖ വേണ്ടിവരുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഏറ്റെടുക്കുന്ന ഭൂമി ഏതെന്നു പ്രഖ്യാപിക്കാതെ ഭൂമിയിലെ നിര്‍മ്മാണം മരവിപ്പിക്കാറില്ല. റവന്യു വകുപ്പാണ് ഇതിന് മുന്നിട്ടിറങ്ങേണ്ടത്. എന്നാല്‍, തദ്ദേശ വകുപ്പ് നേരിട്ടു ഭൂമി മരവിപ്പിക്കുകയാണ് ചെയ്തത്. മരവിപ്പിക്കല്‍ എന്ന് രേഖയില്‍ പറയുന്നുമില്ല.
ഇതോടെ, കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ് വീട്ടുടമകൾ. വരും ദിവസങ്ങളിൽ കൂടുതൽ പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ് കെ റെയിൽ വിരുദ്ധ സമിതി.
Post Your Comments