
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിന് കീഴിൽ സ്പേസ് പാർക്കിൽ ജോലി ലഭിക്കാൻ കാരണം ശിവശങ്കറായിരുന്നുവെന്ന് സ്വപ്ന സുരേഷ്. താൻ കോൺസുലേറ്റിലെ സെക്രട്ടറിയായതും ശിവശങ്കറിന്റെ റെഫറൻസുണ്ടായതുമാണ് സ്പേസ് പാർക്കിലെ ജോലി ലഭിക്കാൻ കാരണമെന്നും സ്വപ്ന മാധ്യമങ്ങളോട് വ്യക്തമാക്കി.
തനിക്ക് കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ചോ ചട്ടങ്ങളെ കുറിച്ചോ ഓഫീസുകൾ എവിടെയാണെന്നോ യാതൊരു അറിവുമുണ്ടായിരുന്നില്ല. താൻ ഊട്ടിയിലെ കുതിരയായിരുന്നു. എല്ലാ നിർദ്ദേശങ്ങളും തന്നത് ശിവശങ്കറും സന്തോഷ് കുറുപ്പും ജയശങ്കറുമായിരുന്നു. ശിവശങ്കറിന്റെ നിർദ്ദേശങ്ങൾ താൻ കണ്ണടച്ച് പാലിക്കുകയായിരുന്നു.
ശിവശങ്കര്‍ ഏഴെട്ടുമാസം ജയിലില്‍ കിടന്നെങ്കില്‍ താന്‍ ഒന്നര വര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട്. താൻ ആത്മകഥ എഴുതുകയാണെങ്കില്‍ ശിവശങ്കര്‍ സാറിനെക്കുറിച്ച് പലതും എഴുതേണ്ടിവരും. അത് ശിവശങ്കറിന്റെ പുസ്തകത്തെക്കാള്‍ വലിയ രീതിയില്‍ വിറ്റുപോകുന്ന കോപ്പിയാകുമെന്നും സ്വപ്ന പറഞ്ഞു. ഒരു സ്ത്രീയെ കിട്ടിയപ്പോള്‍ ഈ കേസിന്റെ ഒന്നിനേക്കുറിച്ചും ആര്‍ക്കും അറിയേണ്ടി വന്നില്ല. എന്നെ ഒരു വൃത്തികെട്ട സ്ത്രീ എന്ന രീതിയില്‍ കേസ് അവസാനിപ്പിക്കാനാണ് എല്ലാവരും ശ്രമിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments