
മംഗളൂരു: കര്‍ണാടകയിലെ ചിക്കമഗംളൂരു ജില്ലയിലെ ബലഗാഡി ഗവ. കോളജില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചു. എ.ബി.വി.പി പ്രവര്‍ത്തകര്‍ കാവി ഷാളണിഞ്ഞ് കോളേജിലെത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ആണ് ഈ തീരുമാനം. ഹിജാബും കാവി ഷാളും കോളേജില്‍ നിരോധിക്കാന്‍ അധ്യാപക-രക്ഷാകര്‍തൃ യോഗത്തില്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പള്‍ അനന്ത് മൂര്‍ത്തി അറിയിച്ചു.
ക്ലാസ് മുറികളില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ച് എത്തിയതിനെ തുടർന്ന് ഇതിനെതിരെ പ്രതിഷേധവുമായി ജനുവരി 4 ന് 50 ഓളം എ.ബി.വി.പി പ്രവര്‍ത്തകര്‍ കാവി നിറത്തിലുള്ള ഷാളുകള്‍ ധരിച്ച് എത്തിയിരുന്നു. 850 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജിന്റെ പ്രവേശന കവാടത്തില്‍ കുത്തിയിരുന്നായിരുന്നു സംഘം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. അവർക്ക് ഹിജാബ് ധരിക്കാമെങ്കിൽ ഞങ്ങൾക്ക് കാവി ഷാളും ധരിക്കാമെന്നായിരുന്നു ഇവർ ഉയർത്തിയ മുദ്രാവാക്യം. കോളജിന്റെ കാലാവസ്ഥയ്ക്ക് ഇത് രണ്ടും അനുയോജ്യമല്ലെന്ന് നിരീക്ഷിച്ച അധികൃതർ അധ്യാപക-രക്ഷാകര്‍തൃ യോഗം വിളിക്കുകയായിരുന്നു.
Also Read:പ്രണയം തകര്‍ന്ന് ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷന്മാര്‍ക്ക് ആയുസ് കുറയാന്‍ സാധ്യത: പുതിയ പഠനം പുറത്ത്
‘ഇനി മുതൽ കോളജിൽ ഹിന്ദു വിദ്യാര്‍ഥികള്‍ കാവി സ്‌കാര്‍ഫും മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബും ധരിക്കരുതെന്ന് തീരുമാനിച്ചു. തലമറയ്ക്കാന്‍ അവര്‍ക്ക് ഷാള്‍ ധരിക്കുന്നതിന് വിരോധമില്ല. നിയമം ലംഘിച്ചാല്‍ കോളജില്‍നിന്ന് പിരിച്ചുവിടുന്നതിന് കാരണമാകും,’ അധികൃതർ വ്യക്തമാക്കി. നിയമലംഘനം നടത്തിയാൽ കോളജിൽ നിന്നും പിരിച്ചുവിടുന്നത് ശരിയായ തീരുമാനമാണ് എന്ന് യോഗത്തിൽ ചേർന്നവർ വ്യക്തമാക്കിയിരുന്നു.
അതേസമയം, കഴിഞ്ഞ മാസം കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റാത്ത കോളേജ് അധികൃതരുടെ നടപടിയ്ക്കെതിരെ കളക്ടറുടെ ഇടപെടലുണ്ടായിരുന്നു. ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റാനായിരുന്നു കളക്ടര്‍ ഉത്തരവിട്ടിരുന്നത്. ഉഡുപ്പിയിലെ ഗവണ്‍മെന്റ് കോളേജിലാണ് വിദ്യാര്‍ത്ഥികളോട് ഹിജാബ് ധരിക്കരുതെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്.
Post Your Comments