ആലപ്പുഴ: ആറു വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നിന്ന് കാണാതായ യുവതിയെ മൈസൂരില്‍ കണ്ടെത്തി. കനകക്കുന്ന് സ്റ്റേഷന്‍ പരിധിയില്‍നിന്ന് 2015ല്‍ കാണാതായ യുവതിയെയാണ് ഭര്‍ത്താവിന്റെ കൂട്ടുകാരനൊപ്പം കണ്ടെത്തിയത്. യുവതി ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍നമ്പര്‍ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.
ഭര്‍ത്താവിന്റെ സുഹൃത്തും അറുപതുകാരനുമായ വിമുക്ത ഭടനോടൊപ്പമാണ് യുവതി പോയത്. വര്‍ഷങ്ങളായി മൈസൂര്‍ ചന്നപട്ടണയില്‍ കന്നഡ സ്ത്രീയെ വിവാഹം കഴിച്ചു താമസിച്ചിരുന്ന ഇയാളുമൊന്നിച്ച് യുവതി ബംഗളുരുവില്‍ താമസിച്ചു വരികയായിരുന്നു. സെക്യൂരിറ്റിയായി പല സ്ഥലങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്ന ഇയാള്‍ക്ക് കന്നഡ സ്ത്രീയില്‍ രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു. ‘കാണാതാമ്പോള്‍’ യുവതിക്കും അതേ പ്രായത്തിലുള്ള രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു.
2015ല്‍ കനകക്കുന്ന് പോലീസ് ചന്നപട്ടണയില്‍ അന്വേഷണം നടത്തിയിരുന്നു. അക്കാലത്ത് 15 കിലോമീറ്റര്‍ അകലെ രാമനഗറില്‍ ഇയാള്‍ യുവതിക്കൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു. കന്നഡയറിയാത്ത യുവതി വീട്ടില്‍ ഒറ്റയ്ക്കായതിനാല്‍ ഇയാൾ സെക്യൂരിറ്റി ജോലി ഉപേക്ഷിച്ച് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഹെല്‍പ്പറായി ജോലി ചെയ്തുവരികയായിരുന്നു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ നിര്‍ദ്ദേശ പ്രകാരം ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. ബെന്നി ഈ കേസ് ഫയല്‍ വിശദമായി പരിശോധിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
Leave a Comment