
ഐ.പി.എല്‍ 14 ആം സീസണിലെ ഡൽഹിയുടെയും ചെന്നൈയുടെയും ആദ്യ മത്സരമാണ് കഴിഞ്ഞത്. ഡല്‍ഹിയ്‌ക്കെതിരായ തോല്‍വിയ്ക്ക് പിന്നാലെ ധോണിയ്ക്ക് മറ്റൊരു തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപ ധോണി പിഴയായി നല്‍കണം. മണിക്കൂറില്‍ 14.1 ഓവര്‍ എന്നതാണ് ഐസിസി കോഡ് ഓഫ് കണ്ടക്റ്റിലെ വ്യവസ്ഥ. ഈ വ്യവസ്ഥ തെറ്റിച്ചതോടെയാണ് ധോണിയ്ക്ക് പിഴ വിധിച്ചത്.
ടൂര്‍ണമെന്റില്‍ ഈ വ്യവസ്ഥ രണ്ടാമതും തെറ്റിച്ചാൽ പിഴ 24 ലക്ഷമാകും. മൂന്നാമതും ആവർത്തിച്ചാൽ 30 ലക്ഷം രൂപ പിഴയും ഒരു കളിയില്‍ നിന്ന് വിലക്കും നേരിടേണ്ടി വരും. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ പിഴവ് വരുത്തിയ ധോണിയ്ക്ക് ഇനിയുള്ള ഓരോ മത്സരങ്ങളിലും ഓവര്‍ നിരക്കില്‍ ഏറെ ശ്രദ്ധ നൽകേണ്ടി വരും.
സീസണിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴ് വിക്കറ്റിന് ചെന്നൈയെ പരാജയപ്പെടുത്തി. ചെന്നൈ മുന്നോട്ടുവെച്ച 189 റണ്‍സിന്റെ വിജയലക്ഷ്യം 8 ബോളുകള്‍ ശേഷിക്കെ ഡല്‍ഹി മറികടന്നു. ധവാന്‍-പൃഥ്വി ഷാ കൂട്ടുകെട്ടിന്റെ മിന്നും പ്രകടനമാണ് ഡല്‍ഹിയ്ക്ക് ജയം എളുപ്പമാക്കിയത്. ഏറെ നാളുകള്‍ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ സുരേഷ് റെയ്നയുടെ അര്‍ദ്ധ സെഞ്ച്വറി ചെന്നൈയ്ക്ക് കരുത്തായിരുന്നു. പക്ഷേ, ഭാഗ്യം ഇക്കുറി ഡൽഹിക്കൊപ്പമായിരുന്നു.
Post Your Comments