
ധാക്ക : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശില്‍ ഉണ്ടായ കലാപത്തിന് പിന്നില്‍ പാകിസ്ഥാനെന്ന് റിപ്പോർട്ട് വന്നതിനു പിന്നാലെ കനത്ത ജാഗ്രതയിൽ രാജ്യം. ബംഗ്ലാദേശിലേക്ക് പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറിയ രാജ്യവിരുദ്ധ ശക്തികളാണ് വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടതെന്നാണ് നിഗമനം. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ബംഗ്ളാദേശിൽ മുൻപുണ്ടായ ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പിന്നിലും ഇവരാണോ എന്ന സംശയമാണ് ഇപ്പോൾ ഉള്ളത്.
അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഹഫേസാത് ഇസ്ലാം എന്ന സംഘടനയ്‌ക്കെതിരേ ബംഗ്ലാദേശ് പാര്‍ലമെന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് പുറത്തുവന്നിരുന്നു. പ്രതിഷേധത്തിനായി ഹഫേസാത് ഇസ്ലാമിന് പാകിസ്ഥാന്‍ സാമ്പത്തിക സഹായം നല്‍കിയെന്നായിരുന്നു ട്വീറ്റ്. എന്നാൽ പിന്നീട് ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ നിന്നുമാണ് സംഭവത്തിന് പിന്നില്‍ പാകിസ്ഥാന്‍ ആണെന്ന സൂചന ലഭിച്ചത്. അക്രമികള്‍ക്ക് സാമ്ബത്തിക സഹായം നല്‍കിയതില്‍ പാകിസ്താന്‍ ഹൈക്കമ്മീഷന് പങ്കുണ്ടോയെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
ബംഗ്ലാദേശില്‍ പരക്കെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനാണെന്ന് ആരംഭം മുതല്‍ തന്നെ സര്‍ക്കാര്‍ സംശയിച്ചിരുന്നു. ജമാഅത്ത് -ഇ- ഇസ്ലാമില്‍ നിന്നും, ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയില്‍ നിന്നുമുള്ള ആളുകള്‍ പ്രതിഷേധിക്കുന്നവര്‍ക്കിടയിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ടെന്നായിരുന്നു നിഗമനം. ഇത് ശരിവെയ്ക്കുന്നതാണ് ട്വീറ്റ്.
ട്വീറ്റ് പിൻവലിച്ചെങ്കിലും പാകിസ്ഥാൻ ഭീകരർക്കെതിരെ കനത്ത ജാഗ്രതയിലാണ് ബംഗ്ലാദേശ് ഭരണകൂടം. ഇന്ത്യയും ബംഗ്ലാദേശുമായുള്ള അടുപ്പത്തിൽ പാകിസ്ഥാൻ ഭീകരർക്ക് എതിർപ്പുണ്ട്. ലോകത്തിന്റെ മുന്നിൽ ബംഗ്ലാദേശിലെ പൗരന്മാർക്ക് മോദിയുടെ സന്ദർശനം ഇഷ്ടമല്ല എന്ന് വരുത്തി തീർക്കാനായിരുന്നു പരക്കെ ആക്രമണം ഉണ്ടായത്.
Post Your Comments