![aadhar card](/wp-content/uploads/2019/07/aadhar2520card.jpg)
വൈപ്പിൻ: വ്യാജരേഖകൾ കെട്ടിച്ചമച്ച് കേരളത്തിൽ ദീർഘകാലമായി താമസിച്ച ബംഗ്ലാദേശ് ദമ്പതികൾ പൊലീസിന്റെ പിടിയിൽ. ബംഗ്ലാദേശ് സ്വദേശി ദശരഥ് ബാനർജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരെയാണ് ഞാറക്കൽ പൊലീസ് പിടികൂടിയത്. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായിയാണ് അന്വേഷണം ശക്തമാക്കിയത്.
ഇതേതുടർന്ന് എടവനക്കാട് വടക്കേ മേത്തറ ഭാഗത്ത് പരിശോധന നടത്തിയപ്പോഴാണ് ദമ്പതികൾ പിടിയിലായത്. കേരളത്തിൽ ഇവർ സ്വന്തമായി സ്ഥലം വാങ്ങി വീടുവെച്ചു ദീർഘകാലമായി താമസമായിരുന്നു. ദമ്പതികൾ അനധികൃതമായിയാണ് ഇന്ത്യയിലെത്തി വ്യാജ രേഖകൾ സൃഷ്ടിച്ച് എടവനക്കാട് വടക്കേ മേത്തറ ഭാഗത്ത് തങ്ങിയിരുന്നത്.
പശ്ചിമബംഗാളിൽ നിന്ന് വ്യാജ ആധാർ കാർഡ്, തെരഞ്ഞെടുപ്പ് ഐ.ഡി കാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നിവ ഇവർ നേരത്തെ സ്വന്തമാക്കിയിരുന്നു. തുടർന്ന് കേരളത്തിലെത്തി ഇവിടുത്തെ ആധാർ കാർഡ്, ഗ്യാസ് കണക്ഷൻ, ഇലക്ഷൻ ഐഡി കാർഡ്, പാൻകാർഡ്, റേഷൻ കാർഡ് എന്നിവയും വ്യാജമായി ഉണ്ടാക്കി. ഇതേതുടർന്ന് ഈ വ്യാജ രേഖകൾ ഉപയോഗിച്ച് വടക്കേ മേത്തറ ഭാഗത്ത് സ്ഥലം വാങ്ങുകയും ചെയ്തു.
ശേഷം സ്വന്തമായി വാങ്ങിയ സ്ഥലത്ത് ഇവർ വീട് നിർമിക്കുകയും ചെയ്തു. ഓടശ്ശേരി വീട് എന്ന വീട്ടുപേരിൽ ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. പരിശോധനയിൽ കേരളത്തിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസും, വാഹന ആർ.സി ബുക്കിന്റെ പകർപ്പ് എന്നിവയും ദശരഥ് ബാനർജിയിൽ കണ്ടെത്തിയിട്ടുണ്ട്. ഓപറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി റൂറൽ ജില്ലയിൽ ഈ വർഷം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം മുപ്പത്തിയേഴായി.
Post Your Comments